ന്യൂഡൽഹി: ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയും രാജ്യത്തിനായുള്ള വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയും ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി. ലിംഗഭേദമില്ലാതെ തുല്യനീതിയും സ്ത്രീസമത്വവും ഉറപ്പാക്കാനാണ് ഏക സിവിൽ കോഡെന്ന് എടുത്തുപറയുന്നു. പൗരത്വനിയമഭേദഗതി പ്രകാരം അർഹരായ എല്ലാവർക്കും പൗരത്വം നൽകും. ദേശീയ പൗരത്വ രജിസ്റ്ററിന് ഊന്നൽ കൊടുത്തിട്ടില്ല.
`മോദിയുടെ ഗ്യാരന്റി' എന്നപേരിലുള്ള പ്രകടനപത്രിക ബി.ജെ.പി ആസ്ഥാനത്താണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സുസ്ഥിര സർക്കാരിനായി മൂന്നാം വട്ടവും അവസരം നൽകണമെന്നാണ് പാർട്ടിയുടെ അഭ്യർത്ഥന.
സ്ത്രീകൾ, ദരിദ്രർ, യുവാക്കൾ, കർഷകർ എന്നിങ്ങനെയുള്ള 10 വിഭാഗങ്ങൾക്കും ആഭ്യന്തരം, വിദേശം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ഗ്രാമീണ സമ്പദ്വ്യവസ്ഥ എന്നിങ്ങനെ 14 മേഖലകൾക്കും ഗുണം ചെയ്യുന്ന ഗ്യാരന്റികളാണ് നൽകുന്നത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടർപട്ടിക എന്നിവ യാഥാർത്ഥ്യമാക്കും. 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരെയും സാമ്പത്തിക പരിധിയില്ലാതെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാക്കും.
കാർഷികവിളകൾക്ക് താങ്ങുവില കാലാകാലങ്ങളിൽ പരിഷ്കരിക്കും. ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. പുതിയ വിമാനത്താവളങ്ങൾ, കൂടുതൽ ബുള്ളറ്റ് ട്രെയിനുകൾ, മെച്ചപ്പെട്ട ട്രെയിൻ യാത്ര, മികച്ച റോഡുകൾ, 6ജി ഇന്റർനെറ്റ് സേവനം തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.
2030ഓടെ ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമാക്കും. ചിപ്പ്, വാഹന, ടെക്സ്റ്റൈൽ മേഖലകളിൽ ആഗോളതലത്തിൽ മുന്നിലെത്തിക്കും.മുദ്ര യോജ്ന വായ്പ പത്തു ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമാക്കും. എല്ലാ വീടുകളിലും പൈപ്പിൽ പാചകവാതകം എത്തിക്കും.ലക്ഷാധിപതി ദീദി പദ്ധതിയിൽ മൂന്നു കോടി വനിതകൾക്ക് സഹായം. പാവങ്ങൾക്കുള്ള സൗജന്യ റേഷൻ 5 വർഷം തുടരും.
വികസനത്തിന് മുൻതൂക്കം, ജനപ്രിയ പദ്ധതികൾ തുടരും
വികസിത ഇന്ത്യ എന്ന ലക്ഷ്യം 2047ൽ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാന വികസന പദ്ധതികളാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങൾ.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രകടന പത്രികസമിതി അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ്, കൺവീനർ നിർമല സീതാരാമൻ തുടങ്ങിയവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി, ബി.ജെ.പിയുടെ നടപ്പാക്കാത്ത വാഗ്ദാനങ്ങളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കി.
ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ
ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മുതിർന്ന പൗരൻമാർക്കും ട്രാൻസ്ജെൻഡറുകൾക്കും.
ഭവന നിർമ്മാണ പദ്ധതി, ശുദ്ധജല പദ്ധതി, ഉജ്ജ്വല പദ്ധതി, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ വ്യാപിപ്പിക്കും.
5ജി വ്യാപിപ്പിക്കും, 6ജി സാങ്കേതിക വിദ്യയാൽ ടെലികോം മേഖല മെച്ചപ്പെടുത്തും.
പുതുതലമുറ ട്രെയിനുകൾ വഴി കണക്റ്റിവിറ്റി കൂട്ടും, വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകൾ ഇറക്കും.
2047ഒാടെ പെട്രോളിയം ഉപയോഗം കുറയ്ക്കും, വൈദ്യുതി വാഹനങ്ങൾക്ക് കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ
ജലസേചന, സംഭരണ, കോൾഡ് സ്റ്റോറേജ്, ഭക്ഷ്യ സംസ്കരണ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൃഷി അടിസ്ഥാന വികസന പദ്ധതി.
കാലാവസ്ഥാ മുന്നറിയിപ്പിനും മറ്റുമായി കൃഷി ഉപഗ്രഹം.
കായിക മേഖലയിൽ വനിതകളുടെ പങ്കാളിത്തം കൂട്ടും. വനിതകൾക്ക് കൂടുതൽ ടോയ്ലറ്റുകൾ
വനിതാ സംവരണം ഫലപ്രദമായി നടപ്പാക്കും.
റിക്രൂട്ടിംഗ് നടപടികൾ സുതാര്യമാക്കും. ഒഴിവുകൾ കൃത്യമായി പരസ്യപ്പെടുത്തും. മത്സരപ്പരീക്ഷകൾ കാര്യക്ഷമമാക്കും.
തമിഴ് കവി തിരുവള്ളുവരുടെ പേരിൽ ലോകത്ത് വിവിധ ഇടങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കും.
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനം രാമായൺ ഉൽസവമായി ആഘോഷിക്കും. അയോദ്ധ്യ നഗരത്തെ വികസിപ്പിക്കും.
ഒാട്ടോ, ടാക്സി, ട്രക്ക് ഡ്രൈവർമാർക്കും ഇ-ശ്രമം പോർട്ടലിന് കീഴിലുള്ള ക്ഷേമ പദ്ധതികൾ
സായുധ സേനകളെ ഏകോപിപ്പിച്ചുള്ള തിയറ്റർ കമാൻഡ് നടപ്പാക്കും.
ഭാരത ചരിത്രം ചിത്രീകരിക്കുന്ന ദേശീയ മ്യൂസിയം തുടങ്ങും.
വിദ്യാർത്ഥികൾക്കായി 'ഒരു രാജ്യം ഒരു തിരിച്ചറിയൽ കാർഡ്' പദ്ധതി.
2030ലെ ഒളിമ്പിക്സിന് ആതിഥ്യമരുളാൻ ശ്രമിക്കും.
10 വർഷത്തെ ഭരണം പ്രകടന പത്രികയുടെ ഗാരന്റി: മോദി
പ്രകടന പത്രികയിലെവാഗ്ദാനങ്ങൾ നടപ്പാക്കുമെന്നതിന്റെ തെളിവാണ് പത്തു വർഷത്തെ ബി.ജെ.പി ഭരണമെന്ന് പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത സർക്കാർ രൂപീകരിച്ചശേഷമുള്ള 100 ദിവസത്തെ കർമ്മപദ്ധതി വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമാണ്.
10 വർഷത്തിനിടെ ബി.ജെ.പി പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. പ്രകടനപത്രികയുടെ പവിത്രത ബി.ജെ.പി പുനഃസ്ഥാപിച്ചു. രാജ്യത്തിനുവേണ്ടി കടുത്ത തീരുമാനങ്ങൾ എടുക്കാൻ പാർട്ടി മടിച്ചില്ല. തങ്ങൾക്ക് രാജ്യം എപ്പോഴും ഒന്നാമതാണ്. പുതിയ പ്രകടനപത്രിക ജനങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കും. അത് 2047ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനും സഹായിക്കും.
1,000 വർഷത്തേക്കുള്ള ഇന്ത്യയുടെ ഭാഗധേയം രൂപപ്പെടുത്താൻ സമയമായെന്ന തന്റെ ചെങ്കോട്ടയിലെ പ്രസംഗം മോദി ഓർമ്മപ്പെടുത്തി. അന്ന് നൽകിയ ഗാരന്റിയുടെ ഭാഗമാണ് പ്രകടന പത്രിക. പൗരന്മാരുടെ ക്ഷേമത്തിനും വികസിത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കാനും വേണ്ടി പ്രകടന പത്രിക വേഗത്തിൽ നടപ്പാക്കണമെന്നും അതിനായി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.
വേഗത കൈവരിച്ച പുതിയ ഇന്ത്യയെ ആർക്കും തടയാൻ കഴിയില്ല. പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ല. കൊള്ളയടിച്ചവർ ജയിലിൽ പോകുമ്പോൾ അധഃസ്ഥിതർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നു. അഴിമതിക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും മോദി പറഞ്ഞു. പ്രകടനപത്രിക ലക്ഷ്യമിടുന്ന ദരിദ്ര, യുവ, കർഷക, സ്ത്രീ വിഭാഗങ്ങളുടെ പ്രതിനിധികൾക്ക് പ്രധാനമന്ത്രി പത്രികയുടെ പകർപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |