കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടമൊരുങ്ങുന്നു. കോൺക്രീറ്റ് ജോലികളും ഭിത്തികെട്ടലും പൂർത്തിയായി. സിമന്റുപൂശി വെള്ളയടിച്ച് ടൈൽ പാകുന്നതോടെ നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തിയാകും. ഇടയ്ക്ക് മുടങ്ങിയെങ്കിലും ഇപ്പോൾ നിർമ്മാണ ജോലികൾക്ക് വേഗത കൂടിയിട്ടുണ്ട്. രണ്ട് മാസംകൊണ്ട് ഉദ്ഘാടനത്തിന് സജ്ജമാകും. ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്താണ് 2.50 കോടി രൂപ ചെലവിൽ പുതിയ കെട്ടിടമുയരുന്നത്. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ ജോലികൾ നടത്തുന്നത്.
ഹൈടെക് സൗകര്യങ്ങൾ
കൊല്ലം-തിരുമംഗലം ദേശീയപാതയോരത്താണ് നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടെ പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയായിരുന്നു. എന്നാൽ മെച്ചപ്പെട്ട സൗകര്യങ്ങളാണ് പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഒരുക്കുന്നത്.
താഴത്തെ നിലയിൽ റിസപ്ഷൻ, ലോബി ഏരിയ, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ്, ക്രമസമാധാന ചുമതലയുള്ള എസ്.ഐയുടെ ഓഫീസ്, റൈറ്ററുടെ ഓഫീസ്, ആയുധം സൂക്ഷിക്കുന്നതിനുള്ള മുറി, ലോക്കപ്പ് മുറികൾ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ എന്നിവയാണുള്ളത്. ഒന്നാം നിലയിൽ എസ്.ഐമാരുടെ ഓഫീസുകൾ, കമ്പ്യൂട്ടർ റൂം, തൊണ്ടി- റെക്കാഡ് മുറികൾ, ടോയ്ലറ്റുകൾ എന്നിവയുണ്ടാകും. കോൺഫറൻസ് ഹാളും റിക്രിയേഷൻ മുറിയും പൊലീസുകാരുടെ വിശ്രമ മുറികളും അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്ലറ്റുകൾ എന്നിവയാണ് മുകളിലത്തെ നിലയിൽ. ശിശു, സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിംഗ്, പാർക്കിംഗ് സൗകര്യം എന്നിവയും പുതിയ സ്റ്റേഷനിലൊരുക്കും. കസ്റ്റഡി വാഹനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേക ഇടമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |