SignIn
Kerala Kaumudi Online
Saturday, 27 July 2024 5.33 AM IST

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ യുവതിയടക്കം 4 മലയാളികൾ

shyam
ശ്യാംനാഥ്

കോഴിക്കോട്/ വയനാട്: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലുള്ളത് ഒരു യുവതി ഉൾപ്പെടെ നാല് മലയാളികൾ. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ടി.പി.ശ്യാംനാഥ്, തൃശൂർ വെളുത്തൂർ സ്വദേശി ആന്റസ ജോസഫ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി സുമേഷ്, വയനാട് മാനന്തവാടി പാൽവെളിച്ചം സ്വദേശി പി.വി ധനേഷ്. ഇവരുൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ഉന്നയിച്ചു.

ഇറാൻ- ഇസ്രയേൽ യുദ്ധം ഏതുസമയത്തും തുടങ്ങാമെന്ന ആശങ്ക ശക്തമായിരിക്കെയാണ് ശനിയാഴ്ച രാവിലെ യു.എ.ഇയിൽ നിന്ന് മുംബയിലേക്ക് വരികയായിരുന്ന

എം.എസ്.സി ഏരീസ് എന്ന കണ്ടയ്നർ കപ്പൽ ഹോർമൂസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്തത്.

'വിഷു നിങ്ങൾ പൊളിക്ക്,

ബാക്കി ഞാൻ വന്നിട്ട്...'

'16ന് വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കപ്പൽ 14നോ 15നോ മുംബയ് തീരമണയും. അവിടന്ന് ഫ്ലൈറ്റിൽ കോഴിക്കോട്ട്. വിഷു നിങ്ങൾ പൊളിക്ക്, ബാക്കി ഞാൻ വന്നിട്ട്...'കോഴിക്കോട് സ്വദേശി ശ്യാംനാഥ് വിട്ടിലേക്ക് അവസാനം വിളിച്ചുപറഞ്ഞത് ഇങ്ങനെ. 13ന് രാവിലെ എട്ടോടെയാണ് വിളിച്ചതെന്ന് പിതാവ് റിട്ട.പട്ടാളക്കാരൻ വിശ്വനാഥൻ പറഞ്ഞു. മൂന്നു ദിവസമായി വിവരങ്ങളൊന്നുമില്ല. മുംബയിലെ ഷിപ്പിംഗ് കമ്പനിയിൽ ബന്ധപ്പെട്ടപ്പോൾ അവൻ സുരക്ഷിതനാണെന്ന വിവരം ലഭിച്ചു. കപ്പലിൽ സെക്കൻഡ് എൻജിനിയറാണ്. പത്തുവർഷമായി ഈ ജോലിയിൽ. കഴിഞ്ഞ മേയിൽ വിവാഹം കഴിഞ്ഞശേഷം സെപ്റ്റംബറിലാണ് വീണ്ടും ജോലിക്കായിപോയത്. 13ന് ഉച്ചയോടെയാണ് വിവരമറിഞ്ഞതെന്നും പിതാവ് പറഞ്ഞു.

സുരക്ഷിതനെന്ന് ധനേഷ്

താൻ സുരക്ഷിതനാണെന്നും ഭയപ്പെടേണ്ടതില്ലെന്നും മാനന്തവാടി പാൽവെളിച്ചം പെറ്റംകോട്ട് വീട്ടിൽ പി.വി.ധനേഷ് (30) വീട്ടുകാരെ ഫോണിൽ വിളിച്ചറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് വിളിച്ചത്. മൂന്നുവർഷം മുമ്പാണ് ഈ കപ്പലിൽ ധനേഷ്‌ ജോലിക്ക് കയറിയതെന്ന് അച്ഛൻ വിശ്വനാഥൻ പറഞ്ഞു. 2010 മുതൽ വിവിധ ചരക്ക് കപ്പലുകളിൽ ജോലി ചെയ്തിരുന്നു. ഷിപ്പിംഗ് കമ്പനിയിൽ നിന്നാണ് കപ്പൽ പിടിച്ചെടുത്തതെന്ന വിവരം തങ്ങളെ അറിയിക്കുന്നത്. മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവന്റെ വിളി എത്തിയപ്പോൾ ആശ്വാസമായെന്നും വിശ്വനാഥൻ പറഞ്ഞു.

സുമേഷ് വീട്ടിലേക്ക്

വിളിക്കുന്നതിനിടെ സംഭവം

പാലക്കാട്: ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 8.15ന് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുക്കുമ്പോൾ കേരളശേരി വടശേരി സ്വദേശി ശിവരാമന്റെ മകൻ സുമേഷ് (32) വാട്സാപ്പ് കോളിലൂടെ വീട്ടുകാരുമായി സംസാരിക്കുകയായിരുന്നു. ‘‘ആയുധധാരികളായ കുറച്ചാളുകൾ ഹെലികോപ്റ്ററിൽ നിന്ന് ഞങ്ങളുടെ കപ്പലിലേക്കിറങ്ങിയിട്ടുണ്ട്. കപ്പലിലുള്ളവരെല്ലാം സ്വന്തം മുറികളിൽ വാതിലടച്ച് ഇരിക്കുകയാണ്'. സുമേഷ് ഇതു പറഞ്ഞതിന് പിന്നാലെ ഫോൺ കട്ടായി. തേർഡ് ഓഫീസറായ സുമേഷ് നാലുമാസം മുമ്പാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിൽ ജോലിക്ക് കയറിയത്. രണ്ടുമാസം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങി വരാനിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കേന്ദ്രമന്ത്രി വി.മുരളീധരൻ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.

വിവരമറിഞ്ഞത് പുതിയ

വീട്ടിലേക്കുള്ള യാത്രയ്ക്കിടെ

പൊൻകുന്നം: തൃശൂർ സ്വദേശികളായ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകളാണ് ആന്റസ ജോസഫ് (24). ശനിയാഴ്ചയാണ് ആന്റസയുടെ കുടുംബം കോട്ടയം വാഴൂർ കാപ്പുകാട്ടുള്ള വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ പിടിച്ചെടുത്തെന്ന വിവരം മാതാപിതാക്കൾക്ക് ലഭിച്ചത്. അടുത്ത ദിവസം ആന്റസ വീട്ടിൽ എത്താനിരിക്കുകയായിരുന്നു. മകൾ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അധികൃതർ അറിയിച്ചതായി ബിജു പറഞ്ഞു. ഒരുവർഷം മുൻപാണ് ആന്റസ മുംബയിലെ എം.എസ്.സി ഷിപ്പിംഗ് കമ്പനിയിൽ ജോലിക്ക് കയറിയത്. കഴിഞ്ഞ വെള്ളിയാഴ്ച ആന്റസയുമായി മാതാപിതാക്കൾ സംസാരിച്ചപ്പോൾ കപ്പൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിലാണെന്ന് പറഞ്ഞിരുന്നു. ഇന്നലെ രാത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും മകൾ സുരക്ഷിതയാണെന്നും വീട്ടുകാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.