കൊച്ചി: ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ഓഹരി വിപണിയിൽ വില്പന സമ്മർദ്ദം അതിരൂക്ഷമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികളായേക്കുമെന്ന സംശയത്താൽ വൻകിട ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഓഹരികളിൽ നിന്നും പണം പിൻവലിച്ച് സ്വർണം, ഡോളർ, ലോഹങ്ങൾ എന്നിവയിൽ സജീവമായി. ദേശീയ സൂചികയായ നിഫ്റ്റി ഇന്ന് നഷ്ടത്തോടെയാണ് ആരംഭിച്ചത്.
ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ഇന്നലെ 845 പോയിന്റ് തകർച്ചയോടെ 73,399.7ൽ അവസാനിച്ചത്. നിഫ്റ്റി 247 പോയിന്റ് നഷ്ടവുമായി 22,273ൽ ആയിരുന്നു കഴിഞ്ഞ ദിനം വ്യാപാരം പൂർത്തിയാക്കിയത്. ധനകാര്യ, ഐ. ടി മേഖലകളിലെ കമ്പനികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
അതേസമയം ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ കമ്പനികൾ നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികൾ വൻ തകർച്ച നേരിട്ടിരുന്നു. ശ്രീറാം ഫിനാൻസ്. വിപ്രോ, ബജാജ് ഫിനാൻസ്, ഐ. സി. ഐ. സി. ഐ ബാങ്ക് എന്നിവയുടെ ഓഹരികളിൽ വലിയ വില്പന സമ്മർദ്ദം ഇന്നലെ ദൃശ്യമായി.
അമേരിക്കയിലെയും ചൈനയിലെയും സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിക്കുന്നു. ജൂണിന് മുൻപ് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സാമ്പത്തിക മേഖല മികച്ച വളർച്ചയിൽ തുടരുന്നതും നാണയപ്പെരുപ്പ ഭീഷണിയും കണക്കിലെടുത്ത് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകുമെന്നാണ് പുതിയ വിലയിരുത്തൽ. ഇതോടൊപ്പം മാർച്ചിൽ ചൈനയിലെ കയറ്റുമതിയിലും ഇറക്കുമതിയിലും കനത്ത ഇടിവുണ്ടായതും നിക്ഷേപ വിശ്വാസത്തിൽ ഇടിവുണ്ടാക്കി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിച്ചതോടെ ലോകമെമ്പാടുമുള്ള ഓഹരികൾ ഇന്നലെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ത്യയിലെ നിക്ഷേപകരും പുതിയ സാഹചര്യത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. സനൽ എബ്രഹാം, ഓഹരി അനിലിസ്റ്റ്
ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചതിനാൽ മാർച്ചിൽ ഇന്ത്യയുടെ കയറ്റുമതി 43,700 കോടി ഡോളറായി താഴ്ന്നു. നാല് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയുടെ കയറ്റുമതി നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുന്നത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പ്രതികൂലമായി. മുൻവർഷം ഇതേകാലയളവിൽ ഇന്ത്യ 45,100 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. അരിയുടെ കയറ്റുമതി 6.5 ശതമാനം കുറഞ്ഞ് 1000 കോടി ഡോളറായി. മറ്റ് ധാന്യങ്ങളുടെ കയറ്റുമതിയിൽ 56 ശതമാനം ഇടിവ് നേരിട്ടു.
ഇതോടൊപ്പം ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി അഞ്ച് ശതമാനം കുറഞ്ഞ് 67,700 കോടി ഡോളറായി. വളം, ഭക്ഷ്യ എണ്ണകൾ, പരുത്തി എന്നിവയുടെ ഇറക്കുമതിയാണ് കഴിഞ്ഞ മാസം കുറഞ്ഞത്. ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ മാസം 24,000 കോടി ഡോളറായാണ് ഉയർന്നത്.
സ്വർണ വില തിരിച്ചുകയറി
കഴിഞ്ഞ ദിവസത്തെ തളർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയർന്ന് റെക്കാർഡ് ഇട്ടു. പവന് 44,000 രൂപ കടന്നു. ഗൾഫ് മേഖലയിലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനാൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് വൻകിട ഫണ്ടുകൾ പണം മാറ്റുന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇതോടൊപ്പം നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് അമേരിക്ക പലിശ കുറയ്ക്കാനുള്ള തീരുമാനം മാറ്റുമെന്ന ആശങ്കയും സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,360 ഡോളർ വരെ കൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |