ആലപ്പുഴ : ജലനിരപ്പ് കുറഞ്ഞ ബോട്ടുചാലിൽ പോള തിങ്ങിയതോടെ, ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ, എടത്വ, നെടുമുടി സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാ ബോട്ട് സർവീസുകൾ പ്രതിസന്ധിയിൽ. ജലപാതയിൽ എടത്വ മുതൽ തായംങ്കേരി വരെ പായൽശല്യം കാരണം സർവീസ് ബോട്ടുകൾക്കും മറ്റ് ജലയാനങ്ങൾക്കും തടസങ്ങൾ സൃഷ്ടിക്കുന്നു. ജലപാതയിലെ പോളകൾ നീക്കം ചെയ്യുന്നതിൽ എടത്വ പഞ്ചായത്തിൽ യാത്രക്കാർ പരാതി നൽകിയെങ്കിലും യാതൊരുഫലവും ഉണ്ടായിട്ടില്ല. ഇതിന് പുറമേ ആലപ്പുഴയിൽ നിന്ന് വേണാട്ടുകാട്, കാവാലം,കിടങ്ങറ, ചങ്ങനാശ്ശേരി, കോട്ടയം റൂട്ടുകളിലേക്കുള്ള സർവീസുകളെയും മുഹമ്മയിൽ നിന്ന് മണിയാപറമ്പ്, കുമരകം, ആക്കത്ത്, കണ്ണങ്കര, നോർത്ത് ജെട്ടി എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളെയുമാണ് പോളശല്യം ദോഷകരമായി ബാധിക്കുന്നത്. ചില ജെട്ടികളിൽ ബോട്ട് അടുപ്പിക്കാൻ കഴിയാത്ത വിധം പോള നിറഞ്ഞു കിടക്കുകയാണ്. മുഹമ്മ-മണിയാപറമ്പ് ജലപാതയിൽ പുത്തൻകായൽ മുതൽ മണിയാപറമ്പ് വരെയും ആലപ്പുഴ- കൃഷ്ണപുരം റൂട്ടിലും സ്ഥിതി ഇതുതന്നെ. പോളനീക്കം ചെയ്യേണ്ട ജലവിഭവ വകുപ്പും പഞ്ചായത്തുകളും കൃത്യമായ ഇടപെടൽ നടത്താത്തതാണ് ബോട്ട് ചാലിൽ പോള തിങ്ങാൻ കാരണം. പോള കയറി ബോട്ടിന്റെ എൻജിനുകൾക്ക് തകരാർ ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.
...........
#പോള നീക്കം ചെയ്യണം; സ്രാങ്ക് അസോസിയേഷൻ
എടത്വ-നെടുമുടി ജലപാതയിലെ പോളകൾ നീക്കം ചെയ്യുന്നതിൽ എടത്വ പഞ്ചായത്തിന്റെ മൗനം ഉപേക്ഷിക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ജലപാതയിൽ എടത്വ മുതൽ തായംങ്കേരി വരെ പായൽശല്യം കാരണം സർവീസ് ബോട്ടുകൾക്കും മറ്റ് ജലയാനങ്ങൾക്കും തടസങ്ങൾ സൃഷ്ടിക്കുന്നു. അടിയന്തരമായി പഞ്ചായത്ത് പോളകൾ നീക്കം ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ധൻ.കെ.സരീഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എം.സി.മധുക്കുട്ടൻ,രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ, സംസ്ഥാന സെക്രട്ടറിമാരായ സി.എൻ.ഓമനക്കുട്ടൻ, കെ.ആർ.വച, വിനോദ് നടുത്തുരുത്ത് വൈസ് പ്രസിഡന്റുമാരായ എസ്.സുധീർ, ജോൺ ജോബ്, കമ്മിറ്റി അംഗങ്ങളായ യൂസഫ് കുഞ്ഞ്, പ്രദോഷ്‌ക്കുട്ടൻ, മനു, ഷാജി തായംങ്കേരി, സാനു ചാലേച്ചിറ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |