തൃശൂർ: സഹകരണ മേഖലയെ തകർക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും അപകീർത്തിപ്പെടുത്തി നാടിനെ കൊച്ചാക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എനിക്ക് കള്ളംപറഞ്ഞ് ശീലമില്ല. കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണ്. 117 കോടി രൂപ നിക്ഷേപകർക്ക് തിരിച്ചുകൊടുത്തു. ഇനി ആവശ്യപ്പെടുന്നവർക്ക് കൊടുക്കും.
തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാനമാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തിരഞ്ഞെടുപ്പായതുകൊണ്ട് പറയുന്നതാണ്. ഇലക്ടറൽ ബോണ്ടുവരെ എത്തിനിൽക്കുന്ന എത്ര വലിയ അഴിമതികളാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ചെയ്തത്. ആ സംസ്‌കാരമല്ല ഇവിടെ.
സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചത് കൊണ്ടൊന്നും തൃശൂരിൽ സുരേഷ് ഗോപിയെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട. ഞങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ ജനം പണം നൽകും. സുരേഷ് ഗോപിയുടെ ഗ്രാഫ് നാൾക്കുനാൾ താഴുകയാണ്. സി.പി.എം തൃശൂർ ജില്ലാസെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്ത് പരിഹാസ്യമായ നിലപാടാണത്. ജില്ലാക്കമ്മിറ്റി ഓഫീസ് ഇൻകം ടാക്‌സ് ഫയൽ ചെയ്യുന്നില്ലെന്നത് ശുദ്ധ അസംബന്ധമാണ്. ബി.ജെ.പി എല്ലാ മണ്ഡലങ്ങളിലും മൂന്നാംസ്ഥാനത്തേക്ക് പോകും.
രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല
സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന കോൺഗ്രസ് ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. നാല് വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല സി.പി.എം. എസ്.ഡി.പി.ഐ എന്താണെന്ന് എല്ലാവർക്കുമറിയാം. അവരുടെ പിന്തുണ ആദ്യം സ്വാഗതംചെയ്ത കെ.പി.സി.സി പ്രസിഡന്റ് ഏത് സാഹചര്യത്തിലാണ് അവരെ തള്ളിപ്പറഞ്ഞതെന്നും അറിയാം. എസ്.ഡി.പി.ഐയെ പോലെയല്ല പി.ഡി.പി.
'ഏത് വിവരത്തിന്റെ അടിസ്ഥാനത്തിൽ?' തനിക്കും മകൾക്കുമെതിരായ ആരോപണത്തിൽ പ്രതികരണം
സി.എം.ആർ.എൽ കേസിൽ തനിക്കും മകൾക്കുമെതിരായ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഏത് വിവരത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി അതുപറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രണ്ട് സ്ഥാപനങ്ങൾ തമ്മിൽ അക്കൗണ്ട് മുഖേന നടന്ന ഇടപാടുകളാണ്. അതിനെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ഇ.ഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രവർത്തിച്ച് തുടങ്ങിയിട്ട് കുറച്ചുകാലമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |