തിരുവനന്തപുരം: വയനാട് സുഗന്ധഗിരിയിലെ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ അടക്കം 18 പേർക്കെതിരെ നടപടിക്ക് ശുപാർശ.
സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. സജ്ന, കൽപ്പറ്റ റേഞ്ച് ഓഫീസർ കെ.നീതു, ഫ്ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ കെ.സജീവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ.ചന്ദ്രൻ, വീരാൻകുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ആറ് വാച്ചർമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ.
വനം വിജിലൻസിന്റെ പ്രത്യേക സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.അടിയന്തര ശിക്ഷാ നടപടികൾക്ക് വനം അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത ശേഷവും ഫീൽഡ് പരിശോധന നടത്തി യഥാസമയം നടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് മന്ത്രി പറഞ്ഞു.
സുഗന്ധഗിരി ചെന്നായ്ക്കവലയിൽ ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായി നിന്ന 20 മരങ്ങൾ മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചതാണ് കേസായത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല എന്നിവ അടക്കമുള്ള മരങ്ങളാണ് മുറിച്ചത്. കേസിൽ ഒൻപതു പേർ അറസ്റ്റിലായിരുന്നു.
റേഞ്ച് ഓഫീസർക്ക്
സസ്പെൻഷൻ
കൽപ്പറ്റ റേഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്യാനാണ് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. ഡി.എഫ്.ഒ, ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എന്നിവരിൽ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും. നേരത്തെ സസ്പെൻഷനിലായിരുന്ന സെക്ഷൻ ഓഫീസർ കെ.കെ. ചന്ദ്രൻ, വാച്ചർ ജോൺസൺ, ബാലൻ എന്നിവരടക്കം കുറ്റക്കാരെന്നു കണ്ടെത്തിയവരെ പ്രതിചേർക്കും. മറ്റ് ബീറ്റ് ഓഫീസർമാരെയും വാച്ചർമാരെയും സ്ഥലം മാറ്റണമെന്നും അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശുപാർശ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |