കൊട്ടാരക്കര: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയായ പി അനുപമ ജാമ്യാപേക്ഷ നൽകി. കൊല്ലം അഡീഷനൽ സെഷൻസ് കോടതി 1ൽ ഇന്നലെ അഡ്വക്കേറ്റ് പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം.
കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (51), ഭാര്യ എം ആർ അനിതകുമാരി (39), മകൾ പി അനുപമ (21) എന്നിവരാണ് പ്രതികൾ. 2023 നവംബർ 27ന് വെെകിട്ട് നാലരയോടെയാണ് മോചനദ്രവ്യം നേടാൻ ഇവർ ആറു വയസുകാരിയെ കാറിൽ കടത്തിക്കൊണ്ടുപോയത്. ശേഷം തടങ്കലിൽ പാർപ്പിച്ചു.എന്നാൽ പൊലീസ് തെരച്ചിലിന് പിന്നാലെ കുട്ടിയെ കൊല്ലത്തെ പാർക്കിൽ ഉപേക്ഷിച്ച് മൂവരും തമിഴ്‌നാട്ടിലേക്ക് കടന്നു. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടുന്നത്.
ഡിസംബർ രണ്ടിനാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ അന്വേഷണം നടത്തിയ ശേഷം കൊല്ലം റൂറൽ ക്രെെംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകിയിരുന്നു. പത്മകുമാറും ഭാര്യയും ചേർന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മകളും പിന്നീട് ഇവർക്കൊപ്പം ചേരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |