ഇന്ത്യ മാറുന്നു എന്നു പറഞ്ഞാൽ പോരാ, അത് ജനങ്ങൾക്ക് ദൈനംദിന ജീവിതത്തിൽ അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുകയും വേണം. ജനങ്ങളെ അത് ബോദ്ധ്യപ്പെടുത്താൻ പറ്റിയ ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ നവീകരണമാണ്. വിദേശ രാജ്യങ്ങളിൽ മെട്രോ സർവീസും ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകളും മറ്റും വന്നിട്ട് അരനൂറ്റാണ്ടിലേറെയായി. ഇന്ത്യയിലാകട്ടെ, ഇപ്പോഴും തലങ്ങും വിലങ്ങും ഓടുന്ന ട്രെയിനുകളും കംപാർട്ടുമെന്റുകളും സുരക്ഷയുടെയും വൃത്തിയുടെയും കാഴ്ചയുടെയും കാര്യത്തിൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പരിതാപകരമായ അവസ്ഥയാണ് പുലർത്തുന്നതെന്ന് പറയാതിരിക്കാനാവില്ല. മൂന്നാം ക്ളാസ് ജനറൽ കംപാർട്ടുമെന്റുകളുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. പാവപ്പെട്ടവന്റെ ഉയർച്ചയ്ക്കായി അവിശ്രമം പ്രവർത്തിക്കുമെന്നു പറഞ്ഞ് അവരുടെ വോട്ട് വാങ്ങി ജയിക്കുന്ന ജനപ്രതിനിധികൾ പാവപ്പെട്ടവരെ എത്രമാത്രം പരിഗണിക്കുന്നുണ്ടെന്നത് മനസ്സിലാക്കാൻ അവർ സഞ്ചരിക്കുന്ന മൂന്നാം ക്ളാസ് കംപാർട്ട്മെന്റ് മാത്രം നോക്കിയാൽ മതി.
ഇന്ത്യയിലെ എല്ലാ ട്രെയിനുകളും വന്ദേഭാരതിന്റെ നിലവാരത്തിലേക്ക് ഒറ്റയടിക്ക് മാറ്റാനാകില്ലെങ്കിലും അതിനുള്ള ശ്രമമാണ് ഇനിയുള്ള വർഷങ്ങളിൽ വേണ്ടത്. വന്ദേഭാരത് അനുവദിച്ചുകിട്ടി എന്നത് സംസ്ഥാനങ്ങൾ പോലും ഒരു അംഗീകാരമായാണ് കരുതുന്നത്. പറയത്തക്ക രണ്ടു പ്രത്യേകതകൾ മാത്രമാണ് മറ്റു ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരതിനുള്ളത്. ഒന്നാമത്, മറ്റു ട്രെയിനുകളേക്കാൾ വേഗത്തിൽ നിശ്ചിത സ്ഥലത്ത് യാത്രക്കാരെ എത്തിക്കുന്നു. രണ്ടാമത്, കാഴ്ചയിലുള്ള വൃത്തിയും വെടിപ്പുമാണ്. ഒരു രാജ്യം പുരോഗമിക്കുമ്പോൾ വൃത്തിഹീനമായ സാഹചര്യങ്ങളെ സ്വീകരിക്കാൻ ജനങ്ങൾ വിമുഖത പ്രകടിപ്പിക്കും. അത്തരം അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത് എന്നതിന്റെ തെളിവായിക്കൂടി വന്ദേഭാരതിന്റെ വരവിനെയും മറ്റും കണക്കാക്കാം.
കാസർകോടിനെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന പതിനഞ്ചാമത് വന്ദേഭാരതാണ് കേരളത്തിന് ആദ്യമായി ലഭിച്ചത്. 2023 ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വച്ച് ഈ ട്രെയിൻ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തത്. അതുകഴിഞ്ഞ് ആലപ്പുഴ വഴി കാസർകോടിന് മറ്റൊരു വന്ദേഭാരതും അനുവദിച്ചു. വന്ദേഭാരത് അനുവദിച്ച സമയത്ത് അതിനെ എതിർത്തു സംസാരിച്ച രാഷ്ട്രീയക്കാരും ഇവിടെയുണ്ടായിരുന്നു എന്നത് നമുക്ക് മറക്കാനാകില്ല. അവർ പ്രധാനമായും പറഞ്ഞിരുന്നത് ഒരാഴ്ച കഴിഞ്ഞാൽ ഈ ട്രെയിനുകളിൽ സഞ്ചരിക്കാൻ ആളെക്കിട്ടില്ല എന്നായിരുന്നു. എന്നാൽ 2023 ജൂലായിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ശരാശരി 183 ശതമാനം ആളുകളുള്ള വന്ദേഭാരത് സർവീസുകളാണിവ. അതായത്, യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽത്തന്നെ ഒന്നാം സ്ഥാനത്താണിത്.
വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാൻ ഇപ്പോഴും ആഴ്ചകൾക്കു മുന്നേ റിസർവ് ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇതു കണക്കിലെടുത്താണ് കേന്ദ്രം മൂന്നാം വന്ദേഭാരത് എറണാകുളത്തു നിന്ന് ബംഗളൂരുവിന് അനുവദിച്ചത്. ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. എറണാകുളത്ത് ട്രെയിൻ നിറുത്തിയിട്ട് വൃത്തിയാക്കാനും ഇന്ധനം നിറയ്ക്കാനും ജീവനക്കാരില്ലെന്ന തൊടുന്യായം പറഞ്ഞാണ് ദക്ഷിണേന്ത്യൻ ലോബികൾ ഭരിക്കുന്ന റെയിൽവേ ഇത് തടഞ്ഞുവച്ചിരിക്കുന്നത്. നമ്മുടെ അയൽ സംസ്ഥാനത്തു നിന്നുള്ള ഉന്നത റെയിൽവേ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. എറണാകുളത്ത് സൗകര്യമില്ലെങ്കിൽ കൊച്ചുവേളിയിലേക്കോ തിരുവനന്തപുരത്തേക്കോ ഇത് നീട്ടാവുന്നതാണ്. അതിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മിണ്ടാട്ടമില്ല. ഉദ്യോഗസ്ഥരുടെ ഈ കളി കേരളം സമ്മതിച്ചുകൊടുക്കരുത്. മൂന്നാം വന്ദേഭാരത് ഓടിക്കാൻ വേണ്ട നടപടിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |