തൃശൂർ: ജനലക്ഷങ്ങൾക്ക് വിസ്മയമേകുന്ന തൃശൂർ പൂരത്തിന് വിളംബരമോതി വടക്കുന്നാഥന്റെ തെക്കെ ഗോപുരനട ഇന്ന് തുറന്നിടും. നാളെയാണ് പൂരം. ഇന്നു രാവിലെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ വടക്കുന്നാഥനിലെത്തുമ്പോൾ പൂരച്ചടങ്ങുകൾക്ക് തുടക്കമാകും.
പൂരദിവസം ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് തെക്കെ ഗോപുരനട തുറന്നിടുന്നത്. ഇന്നലെ തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദർശനത്തിനും വൈകിട്ട് സാമ്പിൾ വെടിക്കെട്ടിനും ആയിരങ്ങളെത്തി.
നാളെ രാവിലെ ആറു മുതൽ ചെറുപൂരമെത്തിത്തുടങ്ങും. മഠത്തിൽ വരവ് രാവിലെ 11നും ഇലഞ്ഞിത്തറമേളം 2നും കുടമാറ്റം വൈകിട്ട് 4നും അരങ്ങേറും. പിറ്റേന്ന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട്. പകൽപ്പൂരം കഴിഞ്ഞാൽ ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയും.
പരിശോധനാ സർക്കുലർ
പിൻവലിച്ചു
അതേസമയം, പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ പരിശോധിക്കാൻ സംഘത്തെ നിയോഗിക്കുമെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചു. ആനകളെ വെറ്ററിനറി ഡോക്ടർമാർക്കു പുറമേ വനംവകുപ്പിന്റെ വിദഗ്ദ്ധ സംഘവും പരിശോധിക്കുമെന്നായിരുന്നു വിവാദ സർക്കുലർ. ഇതിനെ ആന ഉടമകളും തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളും എതിർത്തതോടെയാണ് സർക്കുലർ പിൻവലിച്ചത്. വെറ്ററിനറി ഡോക്ടർമാർ പരിശോധന തുടരുമെന്നും വനംവകുപ്പിന്റെ വിദഗ്ദ്ധ സംഘം എല്ലാ സഹായവും നൽകുമെന്നും ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |