കൊച്ചി: ഗാനാർച്ചനയാൽ ജനകോടികളുടെ മനസിൽ ഇടംപിടിച്ച പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ നിത്യതയിൽ ലയിച്ചു. തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ കുരീക്കാട്ടെ വസതിയിലെത്തിച്ചു. കലാസ്നേഹികളായ വൻ ജനാവലി അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തി. സിനിമാ രംഗത്തുള്ളവരും ആദരാഞ്ജലിയർപ്പിച്ചു.
വീട്ടിലെ കർമ്മങ്ങൾക്കുശേഷം വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനെത്തിച്ചു. മക്കളായ ബിജു കെ. ജയൻ, നടൻ മനോജ് കെ. ജയൻ, മരുമക്കളായ പ്രിയ, ആശ, പേരക്കുട്ടികൾ, നടി കലാരഞ്ജിനി, സ്വാമി സുനിൽദാസ് തുടങ്ങിയവർ അനുഗമിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.
തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ അഞ്ചരയോടെയായിരുന്നു സംസ്കാരം. മൂത്തമകൻ ബിജു ചിതയ്ക്ക് തീകൊളുത്തി.
ആദരാഞ്ജലിയർപ്പിക്കാൻ മന്ത്രി പി. രാജീവ്, കെ. ബാബു എം.എൽ.എ, നടന്മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, ടിനി ടോം, ഇടവേള ബാബു തുടങ്ങിയവർ കുരീക്കാട്ടെ വസതിയിലെത്തിയിരുന്നു. ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, എ.പി. അബ്ദുള്ളക്കുട്ടി, എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, ഗായകരായ ഉണ്ണിമേനോൻ, സുദീപ്കുമാർ, പ്രദീപ് പള്ളുരുത്തി, നിർമ്മാതാവ് എം. രഞ്ജിത്ത്, സംവിധായകൻ ഷാഫി, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയവർ ലായം കൂത്തമ്പലത്തിലെത്തി ആദരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |