ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകൾ ജില്ലയിൽ സീൽ ചെയ്ത സ്റ്റീൽ ട്രങ്കുകളിൽ സുരക്ഷിതമായി ശേഖരിക്കാനുള്ള നടപടിയായി. പോൾ ചെയ്ത ബാലറ്റുകൾ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ക്യാരി ബാഗിലും തുറന്ന സഞ്ചിയിലും കൊണ്ടുപോയതായി വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആലപ്പുഴയിലെ ടീമുകൾക്ക് പോൾ ചെയ്ത ബാലറ്റുകൾ സൂക്ഷിക്കാൻ സുരക്ഷിതമായ ബോക്‌സുകൾ നൽകിയിരുന്നു. ഇതിലാണ് ബാലറ്റ് ശേഖരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരുടെ അനുബന്ധ ഉപകരണങ്ങൾ സൂക്ഷിച്ച സഞ്ചിയാണ് ബാലറ്റ് സൂക്ഷിച്ചതായിട്ടാണ് പ്രചരിപ്പിച്ചത്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജില്ല ഇലക്ഷൻ ഓഫീസറുടെ വീഡിയോ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. പോളിംഗ് സംഘത്തോടൊപ്പം വീഡിയോഗ്രാഫർമാരുമുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാകളക്ടർ സി.ഇ.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |