പുതുച്ചേരി: രണ്ട് മുൻ പി.സി.സി പ്രസിഡന്റുമാർ തമ്മിലുള്ള പോരാട്ടമാണ് ഇക്കുറി പുതുച്ചേരി ലോക്‌സഭ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. ഒരാൾ നിലവിലെ എം.പിയും മുൻമുഖ്യമന്ത്രിയുമായ വി.വൈത്തിലിംഗം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനുമുമ്പ് ആറ് എം.എൽ.എമാരുമായി പാർട്ടിവിട്ട് ബി.ജെ.പിയിലെത്തിയ നിലവിലെ ആഭ്യന്തരമന്ത്രി എ.നമഃശിവായം ആണ് എതിരാളി. ആദ്യമായാണ് പുതുച്ചേരിയിൽ കോൺഗ്രസ് ബി.ജെ.പി പോര്.
കഴിഞ്ഞ തവണ പുതുച്ചേരിയിലെ പ്രധാനഭരണ കക്ഷിയായ എൻ.ആർ.കോൺഗ്രസായിരുന്നു കോൺഗ്രസിന്റെ എതിരാളി. ഇത്തവണ എൻ.ഡി.എ ധാരണപ്രകാരം സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുത്തു. അണ്ണാ ഡി.എം.കെയും സ്ഥാനാർത്ഥിയായി തമിഴ് വെന്ദനെ നിയോഗിച്ചതോടെ ത്രികോണ മത്സരമായി.
പുതുച്ചേരിയിലും കാരിക്കലിലും യാനത്തും മാത്രമാണ് സി.പി.ഐയും സി.പി.എമ്മും 'ഇന്ത്യ" മുന്നണിയുടെ ഭാഗമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. മാഹിയിൽ രണ്ടു പാർട്ടികളുടേയും പ്രാദേശിക ഘടകങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്യില്ലെന്ന നിലപാടിലാണ്. ദക്ഷിണേന്ത്യയിൽ എൻ.ഡി.എ ഭരിക്കുന്ന ഏകപ്രദേശമാണിത്. ബി.ജെ.പിയുടെ താര പ്രചാരകരായ പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ.പി.നദ്ദ, അമിത് ഷാ എന്നിവർ പുതുച്ചേരിയിൽ എത്തിയിരുന്നു. 'ഇന്ത്യ" മുന്നണിക്കായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമെത്തി.
10ലക്ഷം വോട്ടർമാർ
വോട്ടർമാരിൽ 7.7 ലക്ഷം പേരും പുതുച്ചേരിയിലാണ്. തമിഴ്നാട്ടിനുള്ളിലുള്ള കാരിക്കൽ റീജിയണിൽ 1.62 ലക്ഷവും ആന്ധ്രയിലെ യാനത്ത് 38,894 വോട്ടർമാരും കേരളത്തിനുള്ളിലെ മാഹിയിൽ 30,650 വോട്ടർമാരുമാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |