ന്യൂഡൽഹി: വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനെ തുടർന്നായിരുന്നു അറസ്റ്റ്. കേജ്രിവാൾ അടക്കം ഇ.ഡി അറസ്റ്റു ചെയ്യുന്ന അഞ്ചാമത്തെ ആം ആദ്മി നേതാവാണ് അമാനത്തുള്ള. ഓഖ്ല എം.എൽ.എയായ അമാനത്തുള്ള ഖാൻ 2018-2022 കാലത്ത്
ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചും ബോർഡ് വസ്തുക്കൾ അന്യായമായി പാട്ടത്തിന് നൽകിയും അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് നേരത്തെ സി.ബി.ഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അറസ്റ്റ്. ഇ.ഡിയും സി.ബി.ഐയും ഇദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്തിരുന്നു. ഇന്നലെ ഖാന്റെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരായതും തുടർന്ന് അറസ്റ്റ് ചെയ്തതും.
കേജ്രിവാളിനെ ജയിലിൽ
കൊല്ലാൻ ശ്രമമെന്ന്
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിയാത്ത അരവിന്ദ് കേജ്രിവാളിനെ ജയിലിടച്ച് ഇല്ലാതാക്കാനാണ് ബി.ജെ.പി നീക്കമെന്നും ടൈപ്പ് 2 പ്രമേഹ രോഗിയായ ആളിന്റെ ഭക്ഷണകാര്യത്തിൽ ഇഡി ഉയർത്തിയ എതിർപ്പുകൾ ഇതിന്റെ ഭാഗമാണെന്നും ആംആദ്മി പാർട്ടി ആരോപിച്ചു.
അരവിന്ദ് കേജ്രിവാൾ കടുത്ത പ്രമേഹ രോഗിയാണെന്ന് എല്ലാവർക്കും അറിയാമെന്ന് പാർട്ടി നേതാവും മന്ത്രിയുമായ അതിഷി ചൂണ്ടിക്കാട്ടി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അദ്ദേഹം ദിവസവും 54 യൂണിറ്റ് ഇൻസുലിൻ എടുക്കുന്നുണ്ട്. കടുത്ത പ്രമേഹമുള്ളവർ മാത്രമെ ഇത്രയും അളവിൽ ഇൻസുലിൻ എടുക്കുവെന്ന് ഡോക്ടർമാരോട് ചോദിച്ചാലറിയാം. അതുകൊണ്ടാണ് വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ അനുവദിച്ചത്.
എന്നാൽ ബി.ജെ.പി ഇഡി വഴി കേജ്രിവാളിന്റെ ആരോഗ്യം നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്ഷണ പട്ടികയിൽ മാമ്പഴവും മധുരപലഹാരങ്ങളുമുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രമേഹരോഗികൾക്ക് നൽകുന്ന കലോറി കുറഞ്ഞ മധുരപലഹാരം കഴിക്കാൻ അനുവാദമുണ്ട്. പ്രമേഹ രോഗികൾ വാഴപ്പഴം കഴിക്കുന്നതും പതിവാണ്. ഇതെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ട്.
എല്ലാ ദിവസവും കേജ്രിവാൾ എണ്ണ പലഹാരങ്ങളും കൊഴുപ്പുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ടെന്ന ഇഡി ആരോപണം തള്ളിയ അതിഷി നവരാത്രി ദിവസം പ്രസാദം കഴിച്ചത് തെറ്റാണോ എന്നും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |