കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ജയിലിലടയ്ക്കുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിപ്പിക്കാൻ ഇട വരുത്തരുതെന്ന് പിണറായിയുടെ മറുപടി. കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കാക്കൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. ജയിലും അന്വേഷണവും കാട്ടി തങ്ങളെ വിരട്ടേണ്ട. നിങ്ങളുടെ മുത്തശ്ശി രാജ്യമടക്കിവാണ കാലത്ത് ഒന്നര വർഷമാണ് തങ്ങളെ ജയിലിലിട്ടത്. അതുകൊണ്ട് ജയിലെന്ന് കേട്ടാൽ, മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവ് അശോക് ചവാനെപ്പോലെ അയ്യയ്യേ ഞാൻ പോകില്ല, എനിക്കങ്ങോട്ട് പോകാൻ കഴിയൂല്ല എന്ന് പറയുന്നവരല്ല ഞങ്ങൾ. ഞാൻ നിങ്ങളെ വിമർശിക്കുന്നുവെന്നാണല്ലോ പരാതി. അത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടാണ്. രാഹുൽ ഗാന്ധി, നിങ്ങൾ നടത്തിയ യാത്രയിൽ പലതും സംസാരിച്ചു. ഒഴിവാക്കിയ ഒരേയൊരു വിഷയം പൗരത്വ ഭേദഗതിയാണ്. രാജ്യമാകെ പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് അകന്നു നിന്നു. കേരളത്തിൽ ആദ്യം പ്രതിഷേധത്തിൽ കോൺഗ്രസുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചല്ലേ ഇവിടത്തെ കോൺഗ്രസുകാർ യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങിയത്. അല്ലെങ്കിൽ രാഹുൽ എന്തുകൊണ്ട് അത് പറയുന്നില്ല. എന്താണ് അതിനിത്ര മടിയെന്നാണ് ഞാൻ ചോദിച്ചതെന്നും പിണറായി പറഞ്ഞു.
രാഹുലിന് സംഘപരിവാർ മനസ്
രാഹുൽ,നിങ്ങൾക്ക് എങ്ങനെ സംഘപരിവാർ മനസ് വരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇവിടെ മാത്രമാണോ നിങ്ങൾ ഇത് കാണിച്ചത്? ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തപ്പോഴും സഭയിലും പുറത്തും ഒന്നും പറഞ്ഞില്ല. കേരളത്തിന് അർഹതയുള്ളത് നിഷേധിക്കപ്പെട്ടപ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ശബ്‌ദിച്ചോ? സംയുക്ത പ്രതിഷേധത്തിന് കോൺഗ്രസിനെ ക്ഷണിച്ചിരുന്നല്ലോ. നിങ്ങൾ കേന്ദ്രസർക്കാരിനെ ചാരിയല്ലേ നിന്നത്. രാജ്യത്തെ അന്വേഷണ ഏജൻസികൾ പാലിക്കേണ്ട നിയമവ്യവസ്ഥിതികളിൽ നിന്ന് വ്യതിചലിച്ചാണ് ആർ.എസ്.എസിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. സി.പി.എം നേതാക്കളെയടക്കം മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മണിക്കൂറുകളോളം വെറുതെയിരുത്തി അപമാനിക്കുകയാണ്. ഇതംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി ബി.ജെ.പിയുടെ മൗത്ത് പീസ്: വി.ഡി. സതീശൻ
കേരളത്തിലെ ബി.ജെ.പിയുടെ മൗത്ത് പീസാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 35 ദിവസമായി ഒരേ കാര്യംഅദ്ദേഹം ആവർത്തിക്കുന്നു. ന്യൂനപക്ഷ വോട്ട് നേടാനുള്ള അടവാണിത്. ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയെ മോദി പ്രതികാരബുദ്ധിയോടെ എതിർക്കുമ്പോൾ അതേ തലത്തിൽ വിമർശിക്കുകയാണ് പിണറായിയും. പിണറായിയെ ഭരിക്കുന്നത് ഭയമാണ്. ഇ.ഡിയെ ഭയന്നാണ് മോദിക്കൊപ്പം പിണറായി നിലകൊള്ളുന്നത്. രാജ്യത്താകെ 19 സീറ്റിൽ മത്സരിച്ചിട്ടാണ് മോദിയെ താഴെയിറക്കുമെന്ന് പറയുന്നത്. ഭരണം ലഭിക്കുമെന്ന് ഉറപ്പുള്ളവരാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ഇവർ എന്തിനാണ് പ്രകടനപത്രിക ഇറക്കിയത്?..ഇന്ത്യയെന്ന ആശയത്തെ ഉൾക്കൊള്ളുന്നവർ കോൺഗ്രസിന് വോട്ടുചെയ്യും. കേരളത്തിലെ മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കും. 2014ൽ ബി.ജെ.പി ക്യാമ്പയിൻ നടത്തി രാഹുൽഗാന്ധിയെ പരിഹസിച്ച് വിളിച്ച പേര് വിളിക്കുമെന്നാണ് പിണറായി പറയുന്നത്. ബി.ജെ.പിയുടെ തോളിൽ കൈയിട്ട് നടക്കുന്ന ആളല്ലേ, ബി.ജെ.പിയെ പ്രീണിപ്പിക്കാൻ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നെങ്കിൽ അത് ചെയ്യട്ടെ. കരുവന്നൂരിൽ പാവപ്പെട്ടവന്റെ പണം കൊള്ളയടിച്ചു. മാന്യന്മാരെ ഇ.ഡി ചോദ്യം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാന്യന്മാർ ആരാണെന്ന് പിണറായി പറയട്ടെ. കേരളത്തിൽ യു.ഡി.എഫ് - എൽ.ഡി.എഫ് മത്സരമാണ് നടക്കുന്നത്. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ യു.ഡി.എഫ് സമ്മതിക്കില്ലെന്നും സതീശന് പറഞ്ഞു.
രാഹുലിനെതിരായ പരാമർശം മുഖ്യമന്ത്രി പിൻവലിക്കണം: ചെന്നിത്തല
രാഹുൽ ഗാന്ധിക്കെതിരായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു. മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ അരോചകമായിപ്പോയി. രാഹുൽ ഗാന്ധിക്കെതിരെ പിണറായി നടത്തിയ അധിക്ഷേപം മാപ്പർഹിക്കാത്ത കുറ്റമാണ്. ബി .ജെ. പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി, താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു. ഭരണവിരുദ്ധ വികാരമുള്ളതിനാലാണ് പ്രചാരണത്തിൽ നിന്ന് മുഖ്യമന്ത്രി മന്ത്രിമാരെ പിൻവലിച്ചത്. അതുകൊണ്ടാണ് മന്ത്രിമാരെ പ്രചാരണത്തിനിറക്കാത്തത്. കോൺഗ്രസ് മുക്ത ഭാരതത്തിന് ആഗ്രഹിക്കുന്നവരാണ് മോദിയും പിണറായി വിജയനുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |