SignIn
Kerala Kaumudi Online
Sunday, 30 June 2024 11.31 PM IST

കടമ്മനിട്ടയിൽ അടവി ചടങ്ങുകൾ കഴിഞ്ഞു

കടമ്മനിട്ട : ആർപ്പോ വിളികളിൽ കരയുടെ മനസ്സ് ഒന്നായി. മുറുകിയമേളത്തിൽ ചുവടുവെച്ച കോലങ്ങൾക്കൊപ്പം അവരുടെ മനസ്സും ഇളകിയാടി. കാച്ചി ക്കൊട്ടിയ തപ്പിൻ്റെ മണിനാദം കണക്കായ ശബ്ദം കാവിനും കരയ്ക്കുമപ്പുറത്തെത്തി. ചൂട്ടു വെളിച്ചത്തിൽ കളംനിറഞ്ഞു തുള്ളിയ കോലങ്ങൾ കണ്ട് ഭഗവതിയും പ്രസന്നയായി. നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ കടമ്മനിട്ട പടേനി കളത്തിൽ തുള്ളിയിരുന്ന കാലൻ കോലത്തിന്റെ എഴുത്തു ഘടന വീണ്ടും തിരികെ കളത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. പടേനി ആശാൻ കടമ്മനിട്ട രഘുകുമാറിന്റെ നിർദ്ദേശപ്രകാരം കെ ആർ രഞ്ജിത്തിനാണ് പഴമയുടെ സൗന്ദര്യത്തെ തിരികെ കൊണ്ടുവരാൻ നിയോഗം ലഭിച്ചത്.

ഇന്നലെ രാത്രി അടവി ദിനത്തിൽ കടമ്മനിട്ട പടേനിക്കളത്തിൽ ആഴിയിൽ പനമരം ഉയർത്തി അടവി ചടങ്ങുകൾ നടത്തി. വെളിച്ചപ്പാടെത്തി ഭഗവതിയുടെ അനുവാദം നൽകിയതോടെ പടേനിപ്പാട്ടുകാർ ശംഖ് നാദത്തിന്റെയും മണിനാദത്തിന്റെയും അകമ്പടിയോടെ "ആഴിക്കലടവി വാഴ്കയേ....കടമ്മനിട്ട കര വാഴ്കയേ...കടമ്മനിട്ട ഭഗവതി വാഴ്കയേ...." എന്ന് ഉറക്കെ ചൊല്ലി കളത്തിൽ ആഴികൂട്ടി പനമരം ഉയർത്തിയതോടെ അടവി ചടങ്ങുകൾ പൂർത്തിയായി. ആറാം ദിവസമായ ഇന്നലെ കളത്തിൽ എത്തിയ വിശേഷാൽ കോലങ്ങളാണ് അരക്കി യക്ഷിയും പക്ഷി കോലവും .

ഒറ്റപ്പാളയിൽ തീർത്ത പക്ഷി മുഖത്തിന് നീണ്ടു വളഞ്ഞ ചുണ്ട് തയ്ച്ച് ചേർത്തതാണ്. കുരുത്തോല കീറി ഉണ്ടാക്കുന്ന ചിറകും വീശി കളമഴിച്ച് തുള്ളുന്ന കോലത്തിന് ദ്വാപര യുഗത്തിലെ കൃഷ്‌ണ കഥയിലെ സന്ദർഭമാണ് പാടുന്നത്.

അമ്പാടിയിലെ ഉണ്ണിക്കണ്ണനെ ബാധിക്കാൻ വന്ന പക്ഷി ഒടുവിൽ മാധവന്റെ അനുഗ്രഹത്താൽ സർവലോകം പൂകിയ കഥയാണ് വിവരിക്കുന്നത്. ഇത് പാടി തുള്ളിക്കളിക്കുമ്പോൾ ബാലഗ്രഹ പീഡകൾ ഒഴിഞ്ഞു പോകുമെന്ന് വിശ്വസിക്കപ്പെടു ന്നു. കുഞ്ഞുങ്ങളുടെ ഗ്രഹണി മോഷത്തിനും ഗർഭ ദോഷ ങ്ങൾക്കും വഴിപാടായി പക്ഷിക്കോലം നടത്തുന്നത്. ഇന്നലെ രാത്രി 11 മണിയോടെ കടമ്മനിട്ട ഹൃഷികേശ ക്ഷേത്ര സന്നിധിയിൽ നിന്നും അരക്കിയക്ഷി പക്ഷിക്കോലം എന്നീ വിശേഷാൽ കോലങ്ങളുമടങ്ങിയ കൂട്ടക്കോലമാണ് കളത്തിൽ എത്തിയത്. ഇന്ന് ഇടപ്പടേനി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.