ബംഗളൂരു: മാസങ്ങളായി വരൾച്ചയാലും ജലക്ഷാമത്താലും പൊറുതി മുട്ടുന്ന ബംഗളൂരുവിന് ആശ്വാസമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനം.
ചൊവ്വാഴ്‌ച വരെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് ഐ.എം.ഡി.യുടെ അറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും. വ്യാഴാഴ്‌ചയും ഇന്നലെയും ചില പ്രദേശങ്ങളിൽ ചെറിയ മഴ ലഭിച്ചു.
ബംഗളൂരു നഗരത്തിൽ 48 മണിക്കൂറിനുള്ളിൽ വൈകുന്നേരമോ രാത്രിയോ മഴ സാദ്ധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
കൊടുംചൂടിനും ജലക്ഷാമത്തിനും ഒരു പരിധിവരെ ഇത് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു നിവാസികൾ.
ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെലഗാവി, ധാർവാഡ്, ഗഡഗ്, ഹാവേരി, ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവണഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ് തുമകുരു, വിജയനഗര, ബിദർ, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ബല്ലാരി ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. ചിക്കമംഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ചൂടും ഈർപ്പവും ഉള്ള അന്തരീക്ഷം നിലനിൽക്കാൻ സാദ്ധ്യതയുണ്ട്. ഈ മാസം 21 വരെ കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാകാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രവചനം. ബംഗളൂരുവിൽ രണ്ട് ദിവസം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അറിയിച്ചു. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ആശ്വാസമില്ലാത്ത നാല് മാസങ്ങൾ
ബംഗളൂരുവിൽ മഴ പെയ്‌തിട്ട് നാല് മാസങ്ങളായി.
അവസാനം പെയ്തത് കഴിഞ്ഞ വർഷം നവംബർ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും പെയ്തില്ല. ഒറ്റപ്പെട്ട മഴ പോലുമില്ലാതെ തുടർച്ചയായ 150ഓളം ദിവസങ്ങളാണ് ബംഗളുരുവിൽ കടന്ന് പോയത്. ഇതോടൊപ്പം ജലക്ഷാമവും രൂക്ഷമായി. കഴിഞ്ഞ 42 വർഷങ്ങളെ അപേക്ഷിച്ച് ബംഗളുരുവിലെ ശരാശരി താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ജല സ്രോതസുകളേയും ഭൂർഗഭ ജലനിരപ്പിനേയും ബാധിച്ചു. കുടിവെള്ളത്തിനുൾപ്പെടെ ജനം നെട്ടോട്ടമോടി. വാഹനങ്ങൾ കഴുകുന്നതുൾപ്പെടെ ജലം പാഴാക്കിയവർക്ക് വൻ തുകയാണ് പിഴയീടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |