ആലപ്പുഴ: അറുപതുകാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവായത് റോസമ്മയുടെ സുഹൃത്ത് തുമ്പോളി സ്വദേശി എലിസബത്ത് ഇവരെ തിരക്കി വീട്ടിലെത്തിയതാണ്. സഹോദരൻ ബെന്നിയുടെ വീട്ടിലെത്തി അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് റോസമ്മയുടെ സഹോദര പുത്രിയും മുൻ പഞ്ചായത്തംഗവുമായ സുജയെ എലിസബത്ത് കാര്യം അറിയിച്ചു. സുജ കുടുംബവീട്ടിലെത്തി കാര്യം അന്വേഷിച്ചെങ്കിലും ബെന്നിയിൽ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല.
റോസമ്മയെ കാണാനില്ലെന്ന് ബെന്നി പരാതി നൽകിയില്ലെങ്കിൽ താൻ നൽകുമെന്ന് പറഞ്ഞാണ് ഞായറാഴ്ച വൈകിട്ട് സുജ അവിടെ നിന്ന് മടങ്ങിയത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ സുജയുടെ വീട്ടിലെത്തിയ ബെന്നി തനിക്ക് കൈയബദ്ധം പറ്റിയെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സുജയാണ് ആലപ്പുഴ നോർത്ത് പൊലീസിൽ വിവരമറിയിച്ചത്. ചെട്ടികാട് ഭാഗത്ത് നിന്ന് കസ്റ്റഡിയിലെടുത്തതോടെ ബെന്നി കൊലപാതകകുറ്റം സമ്മതിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രതിയുമായി പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് മരണ വിവരം അടുത്ത ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ബെന്നി കുടുംബ വീട്ടിലും റോസമ്മ തൊട്ടടുത്തസ്വന്തം വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബ വീട്ടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിട്ട് മൂടിയ ശേഷം മുകളിൽ ഹോളോബ്രിക്സ് അടുക്കിവച്ച്, അതിനുമുകളിൽ വീണ്ടും മണ്ണ് നിരത്തിയ നിലയിലായിരുന്നു മൃതദേഹം. മേസ്തിരി പണിക്കാരനായ ബെന്നി ഈ ഭാഗം കോൺക്രീറ്റ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നതായും പൊലീസ് സംശയിക്കുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |