കണ്ണൂർ: കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച കണ്ണൂർ വെങ്ങര നടക്കുതാഴെ സ്വദേശിനി റീമയുടെയും ഭർത്താവ് കമൽരാജിന്റെയും ഫോൺ സന്ദേശം പുറത്ത്. വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
റീമ: ഒന്നും വേണ്ട, രണ്ടിലൊന്ന് തീരുമാനിച്ചിട്ട് പോകാം. വെറുതെ എന്തിനാണ് അങ്ങോട്ടും ഇങ്ങോട്ടും നേരം കളയുന്നത്. എനിക്കിനി ഇതിന്റെ പുറകെ നടക്കാൻ കഴിയില്ല.
കമൽരാജ്: രണ്ടിലൊന്ന് തീരുമാനിച്ചോളൂ. സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. നിന്റെ തീരുമാനം ഫോണിൽ കൂടി പറഞ്ഞോളൂ.
റീമ: ഫോണിൽ പറയേണ്ട ആവശ്യമില്ല. വന്നാലും പോയാലും സ്വൈര്യം തരില്ല.
കമൽരാജ്: സ്വൈര്യക്കേടാണെങ്കിൽ ഒഴിവാക്കിയാൽ പോരെ, പ്രശ്നം തീർന്നില്ലേ.
റീമ: അതിന് നിങ്ങളൊരു തീരുമാനം പറയണ്ടേ
കമൽരാജ്: തീരുമാനം എന്താ പറയേണ്ടത്, ഞാൻ കുട്ടിയെ കാണാൻ വരുന്നതിന് എന്താ പ്രശ്‌നം
റീമ: അമ്മയുടെ അടുത്തേയ്ക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്‌പര ധാരണയോടെ പിരിയാം
എന്നാൽ കമൽരാജ് കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് വാശിപിടിക്കുന്നതും ഫോൺ സംഭാഷണത്തിലുണ്ട്. റീമയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. തന്റെയും മകൻ കൃഷിവ് രാജിന്റെയും (രണ്ടര വയസ്) മരണത്തിന് കാരണം ഭർത്താവ് കമൽരാജും ഭർതൃമാതാവ് പ്രേമയുമാണെന്നാണ് കുറിപ്പിലുളളത്. അമ്മയുടെ വാക്കുകേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമയുടെ കുറിപ്പിലുണ്ട്. ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |