അനാകോണ്ടകളേക്കാൾ വലിയ പാമ്പുകൾ ഭൂമിയിൽ ജീവിച്ചിരുന്നില്ലെന്നായിരുന്നു ഇതു വരെ എല്ലാവരുടെയും ധാരണ. എന്നാൽ ആ ധാരണ മാറ്റിയെഴുതുന്നതാണ് കഴിഞ്ഞ ദിവസം ഐ.ഐ.ടി റൂർക്കിയിലെ ഗവേഷകർ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. അനാകോണ്ടകളെക്കാൾ വലിയ പാമ്പുകൾ ഇന്ത്യയിൽ കാലങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നു. 49 അടിയോളം നീളമുള്ള അത്തരം പാമ്പുകളിലൊന്നിന്റെ ഫോസിൽ ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ ഇവർ പങ്കുവച്ചു.
4.7 കോടി വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ഭീമൻ പാമ്പാണ് ഇതെന്നാണ് പറയുന്നത്. ദിനോസർ യുഗം അവസാനിച്ചതിനു ശേഷം ആരംഭിച്ച സൈനോസോയിക് കാലഘട്ടത്തിലാണ് ഈ വലിയ പാമ്പുകൾ ജീവിച്ചിരുന്നതത്രേ. 2005 ലാണ് ഐ.ഐ.ടി റൂർക്കിയിലെ ഗവേഷകർ ഗുജറാത്തിലെ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് ഈ പാമ്പിന്റെ ഫോസിലുകൾ കണ്ടെത്തിയത്. ഇവിടം ചതുപ്പു നിറഞ്ഞ പ്രദേശമാണ്. ഈ ചതുപ്പിലായിരിക്കാം ഇത്തരം പാമ്പുകൾ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.
മുതലയെന്ന് കരുതി
ഈ ഭീമൻ പാമ്പിന്റെ ഫോസിൽ കണ്ട് ഗവേഷകർ ആദ്യം കരുതിയത് മുതലയാണെന്നാണ്. പിന്നീട് നടത്തിയ വിദഗ്ദ്ധ പഠനത്തിലാണ് ഇന്നത്തെ പെരുമ്പാമ്പുമായി സാമ്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. 'വാസുകി ഇൻഡിക്കസ്' എന്നാണ് ഈ ഭീമൻ പാമ്പിന് പേരു നൽകിയിരിക്കുന്നത്. മാറ്റ്സോഐഡ് സർപ്പ കുടുംബത്തിലെ അംഗമായ വാസുകിയുടെ 27 കശേരുക്കൾ മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചത്. കശേരുക്കളുടെ അപൂർവ സ്വഭാവം കാരണമാണ് ഏകദേശം ആയിരത്തിലധികം കിലോ ഭാരവും 15 മീറ്റർ നീളവുമെന്ന് കണക്കാക്കപ്പെടുന്നത്.
വാസുകി ഇൻഡിക്കസ് പതിയിരുന്ന് ഇരപിടിക്കുന്ന വേട്ടക്കാരനാണെന്ന് പാലിയന്റോളജിസ്റ്റുകൾ പറയുന്നു. പെരുമ്പാമ്പുകളെപ്പോലെ മറഞ്ഞിരിക്കാൻ സാദ്ധ്യതയുണ്ടെന്നും, പെട്ടെന്ന് ബലപ്രയോഗം നടത്തി ഇരയെ പിടികൂടുന്നവയുമാണ് ഇതെന്നും ഗവേഷകർ പറയുന്നു. ഖനന മേഖലയിൽ അന്തരീക്ഷ താപനില കൂടുതലായിരുന്നതിനാലാകാം, ചതുപ്പുകൾക്കു സമീപം ഇവ താമസമാക്കിയത്. ഇന്ത്യയിൽ ജന്മമെടുത്ത വാസുകി ഇൻഡിക്കസ് പിന്നീട് തെക്കൻ യൂറോപ്പ് വഴി ആഫ്രിക്കയിലെത്തിയിട്ടുണ്ടെന്നും പറയുന്നു. 56 മില്യൺ മുതൽ 34 മില്യൺ വർഷങ്ങൾക്കു മുൻപായിരുന്നു ഇത്. ശ്വാസമെടുക്കുന്നതിന് ഇവ വളരെ ഉയരത്തിൽ അതിന്റെ തലഭാഗം ഉയർത്തുമായിരുന്നു എന്നും ഗവേഷകർ പറയുന്നു. ലോകത്ത് ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ പാമ്പായ ടൈറ്റാനോബോവയെക്കാൾ നീളം വാസുകി ഇൻഡിക്കസിന് ഉണ്ടെന്നാണ് പറയുന്നത്. 42 അടി നീളമുണ്ട് ടൈറ്റാനോബോവയ്ക്ക്. 100 ദശലക്ഷം വർഷം മുൻപ് വടക്കു കിഴക്കൻ കൊളംബിയയിൽ ജീവിച്ച പാമ്പാണ് ടൈറ്റാനോബോവ. 1135 കിലോയോളം ഭാരം.
ശിവകണ്ഠത്തിലെ വാസുകിയോ?
ഹിന്ദു പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പാമ്പിന് വാസുകി ഇൻഡിക്കസ് എന്ന പേര് ഗവേഷകർ നൽകിയത്. തുടർന്ന് ഈ പേര് നൽകിയതിന്റെ പേരിൽ വാദപ്രതിവാദങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നടന്നു എന്നതും ശ്രദ്ധേയമാണ്. പുരാണത്തിൽ പരമശിവന്റെ കഴുത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പാണ് വാസുകി. കശ്യപ മുനിയുടെ പുത്രനാണ് വാസുകി. പാതാളത്തിൽ താമസിക്കുന്ന നാഗരാജാവ്. അമൃതിനായി പാലാഴി മഥനം നടത്തിയപ്പോൾ കയറായി ഉപയോഗിച്ചത് വാസുകിയെയാണ്. ബുദ്ധമതത്തിലും വാസുകിക്ക് പ്രമുഖ സ്ഥാനമുണ്ടെന്നും കഥകളുണ്ട്. ചൈനീസ്, ജാപ്പനീസ് ഐതിഹ്യങ്ങളിൽ വാസുകി എട്ട് മഹാനാഗങ്ങളിൽ ഒന്നാണ്. നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷകൻ, ബലവാൻ, അനവതപ്ത, ഉത്പല എന്നിവയാണ് മറ്റു നാഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |