ആലപ്പുഴ : പൊലീസിന് തിരക്കുള്ള സുരക്ഷാഡ്യൂട്ടി ഉണ്ടാകുമ്പോൾ ആലപ്പുഴ ബീച്ചിലും പരിസരത്തും മോഷണം തുടർക്കഥയാകുന്നു. 24മണിക്കൂറും ഒന്നിലധികം സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭിക്കുന്ന ആലപ്പുഴ ബീച്ചിലെ ഇ.എസ്.ഐ ആശുപത്രിയിലെ എ.സിയുടെ യൂണിറ്റുകൾ മോഷ്ടിച്ചത് ചെമ്പ് കമ്പികൾ ലക്ഷ്യമിട്ടാണെന്ന് സൂചന. ഞായറാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്.
ആശുപത്രിയിലെ എസിയുടെ യൂണിറ്റുകൾ മോഷണം പോയതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ എസിയുടെ യൂണിറ്റുകളാണ് മോഷ്ടിച്ചത് . ശസ്ത്രകിയ മുടങ്ങിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് ആശുപത്രി സൂപ്രണ്ട് ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയത്. സി.സി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു നടത്തിയ പരിശോധനയിൽ പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചു. ചെമ്പ് കമ്പി ലക്ഷ്യമിട്ട് ആക്രിക്കാരനാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്വർണവും പണവും കവർന്നിട്ട് നാല് മാസം
ആളില്ലാതിരുന്ന വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നിട്ട് നാല് മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. ആലപ്പുഴ ബീച്ച് റോഡിൽ അനന്തരാജന്റെ ക്‌ളബ് ഹൗസിലാണ് മോഷണം നടന്നത്. മൂന്ന് പേർ മുഖംമൂടി ധരിച്ച് വീട്ടിൽ കയറുന്നതും ഏറെസമയത്തിന് ശേഷം മടങ്ങുന്നതുമായ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ, മൂന്ന് അലമാരകളും അതിലെ ലോക്കറുകളും കുത്തിത്തുറന്നാണ് പണവും സ്വർണവും കവർന്നത്.
പൊലീസിന്റെ കണ്ണെത്തുന്നില്ല
നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പട്രോളിംഗ് കാര്യമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ നവകരളസദസുമായി ബന്ധപ്പെട്ട് പൊലീസ് തിരക്കിലായിരുന്ന സമയത്താണ് സ്വർണ്ണവും പണവും കവർന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട തിരക്കു സമയത്താണ് ഇ.എസ്.ഐ ആശുപത്രിയിലെ മോഷണം.
ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നു. വൈകാതെ പ്രതിപിടിയിലാകും
-പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |