ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് മദ്യവ്യവസായികൾ ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പിൽ നിന്ന് കോടികൾ കോഴ വാങ്ങിയെന്ന ഇ.ഡി ആരോപണം സുപ്രീംകോടതിയിൽ നിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ആം ആദ്മി പാർട്ടി കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഇ.ഡി, ഇതുസംബന്ധിച്ച് ഒരു തെളിവും ഹാജരാക്കുന്നില്ല. ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല. ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നും തെളിവില്ലാതെ ആരോപണമുന്നയിക്കുന്നു. അറസ്റ്റിനെയും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്ത് കേജ്രിവാൾ സമർപ്പിച്ച ഹർജിയെ എതിർത്ത് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു കേജ്രിവാൾ. അഡ്വ. അഭിഷേക് മനു സിംഗ്വി മുഖേനയാണ് മറുപടി സമർപ്പിച്ചത്.
യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇ.ഡി കേസ്. തിരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്ത രീതിയെയും കേജ്രിവാൾ ചോദ്യം ചെയ്തു. അറസ്റ്റ് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ്. ഇ.ഡിയുടേത് ഏകപക്ഷീയ നടപടികളാണെന്നും രാഷ്ട്രീയ എതിരാളികളെ തകർക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന്റെ ക്ലാസിക് കേസാണിതെന്നും കൂട്ടിച്ചേർത്തു.
കേജ്രിവാൾ മുട്ടുമടക്കില്ല; ആദ്യ
റോഡ് ഷോയിൽ സുനിത
ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ടിറങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത. ഇന്നലെ സുനിതയുടെ ആദ്യ റോഡ് ഷോ നടന്നു. കേജ്രിവാൾ സിംഹമാണെന്നും തകർക്കാനാകില്ലെന്നും സുനിത പറഞ്ഞു. ആരുടെ മുന്നിലും കേജ്രിവാൾ മുട്ടുമടക്കില്ല. സ്കൂളുകൾ നിർമ്മിച്ചതിനും സൗജന്യ വൈദ്യുതി നൽകിയതിനും മൊഹല്ല ക്ലിനിക്കുകൾ തുറന്നതിനുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഏകാധിപത്യം അവസാനിപ്പിക്കാനും ജനാധിപത്യം സംരക്ഷിക്കാനും ജനം വോട്ടുചെയ്യും.
മദ്യനയക്കേസിൽ കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരംഭിച്ച 'ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെ"(ജയിൽ കാ ജവാബ് വോട്ട് സേ) പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഇതിനിടെയാണ് പാർട്ടിയുടെ ഈസ്റ്റ് ഡൽഹി സ്ഥാനാർത്ഥി കുൽദീപ് കുമാറിന് വേണ്ടി സുനിത റോഡ് ഷോ നടത്തിയത്.
ഝാൻസി റാണി ലക്ഷ്മിബായിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് കുൽദീപ് കുമാർ ഒപ്പം നിന്നു. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും സുനിത പ്രചാരണത്തിനിറങ്ങും. 'ഇന്ത്യ" സഖ്യം ഡൽഹിയിലും റാഞ്ചിയിലും നടത്തിയ റാലികളിൽ സുനിത പങ്കെടുത്തിരുന്നു.
ലക്ഷക്കണക്കിന് കേജ്രിവാളുമാർ : അതിഷി
ബി.ജെ.പി കേജ്രിവാളിനെ ജയിലിലിട്ടിരിക്കുന്നു. അവർ ചിന്തിക്കുന്നത് കേജ്രിവാളിനെ പ്രചാരണത്തിൽ നിന്ന് തടയാൻ കഴിയുമെന്നാണ്. എന്നാൽ, ലക്ഷക്കണക്കിന് കേജ്രിവാളുമാർ ഡൽഹിയിലെ നിരത്തുകളിൽ പ്രചാരണത്തിനായി ഇറങ്ങിയിരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു.
വാർ റൂം തുറന്നു
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാർട്ടി ആസ്ഥാനത്ത് വാർറൂം തുറന്നു. മുതിർന്ന നേതാവും ഡൽഹി പൊതുഭരണ മന്ത്രിയുമായ ഗോപാൽ റായ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഏഴു ലോക്സഭാ സീറ്റുകളാണുള്ളത്. 'ഇന്ത്യ' സഖ്യത്തിന്റെ സീറ്രുവിഭജന ധാരണപ്രകാരം ആം ആദ്മി നാലിടത്തും കോൺഗ്രസ് മൂന്ന് മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. മേയ് 25ന് ആറാംഘട്ടത്തിലാണ് ഡൽഹിയിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |