അഹമ്മദാബാദ്: കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. തന്റെ പിതാവിനെ അടക്കം നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും എന്നാൽ ജനങ്ങളോട് ഇങ്ങനെ നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഗുജറാത്തിലെ വൽസദിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാ ജി ഈ രാജ്യത്തിനായി ജീവൻ ബലി നൽകി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച എന്റെ പിതാവിന്റെ മൃതദേഹം കഷണങ്ങളായാണ് ഏറ്റുവാങ്ങിയത്.മൻമോഹൻ സിങ് ഈ രാജ്യത്ത് വിപ്ലവം കൊണ്ടുവന്നു. വാജ്പേയ് ഒരു സംസ്കാരമുള്ള മനുഷ്യനായിരുന്നു. ജനങ്ങളോട് ഇത്രയും കള്ളം പറയുന്ന ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല.
'കല്യാണങ്ങളിൽ അസംബന്ധം
പറയുന്ന അമ്മാവനാണ് മോദി'
കല്യാണങ്ങളിൽ ഒരു മൂലയിലിരുന്ന് അസംബന്ധം പറയുന്ന' അമ്മാവനാണ് മോദിയെന്ന് പ്രിയങ്ക ആരോപിച്ചു. കോൺഗ്രസ് പ്രകടന പത്രികയിൽ സമ്പത്തിന്റെ പുനർവിതരണത്തെച്ചൊല്ലിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു പരാമർശം.
താൻ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് ആളുകൾ തന്റെ വാക്കുകൾ ഗൗരവമായി എടുക്കുമെന്ന് കരുതുന്നതിനാലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി വിഡ്ഢിത്തങ്ങൾ പറയുന്നത്. എന്നാൽ ഇവ ജനങ്ങൾ പുച്ഛത്തോടെ കാണുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, പ്രധാനമന്ത്രി സർക്കാരിന്റെ വികസന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റി. കോൺഗ്രസിന്റെ പ്രകടന പത്രികയാണ് മോദിയും ബി.ജെ.പിയും ചർച്ച ചെയ്യുന്നത്. സ്വന്തം പ്രകടന പത്രികയിൽ ജനങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യാൻ ബി.ജെ.പി തയ്യാറാവുന്നില്ല എന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |