കാട്ടാനശല്യം മൂലം മലയോര മേഖലയിൽ ജനം നാടുവിടുന്നു
കോന്നി: മലയോര മേഖലകളിൽ കാട്ടാന ശല്യം മൂലം പൊറുതിമുട്ടുകയാണ് നാട്ടുകാർ. കല്ലേലി, തണ്ണിത്തോട്, തേക്കുതോട്, പൂച്ചക്കുളം, മണ്ണിറ,, കൊക്കാത്തോട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ ഭീഷണിയായത്. കാട്ടാനശല്യത്തെ തുടർന്ന് ജീവിതം വഴിമുട്ടിയതോടെ നിരവധി ആളുകൾ ഇവിടെനിന്ന് താമസം മാറി . ആൾത്താമസമില്ലാത്ത നിരവധി വീടുകൾ ഇവിടെയുണ്ട്. കോന്നി കൊക്കാത്തോട് വനപാതയ്കിരികിലുള്ള കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം കാട്ടാനകൾ അക്രമംകാട്ടിയിരുന്നു. പാചകപ്പുരയും അന്നദാനം നടത്തുന്ന ഷെഡും പലചരക്ക് സാധനങ്ങളും പാത്രങ്ങളും നശിപ്പിച്ചു. തേക്കുതോട് മൂർത്തിമണ്ണിൽ അടുത്തിടെ പലതവണ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുകയും വീടുകൾ നശിപ്പിക്കുകയും ചെയ്തു. പൂച്ചക്കുളത്തും ഇതാണ് സ്ഥിതി. കല്ലേലി എസ്റ്റേറ്റ് ഭാഗത്തും നിരവധി തവണ കാട്ടാന ആക്രമണമുണ്ടായി. പലതവണയും തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. വനാതിർത്തികളിൽ സ്ഥാപിച്ച സൗരോർജ വേലികൾ പലതും പ്രവർത്തനക്ഷമമല്ലാത്തതാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങാൻ പ്രധാന കാരണമെന്ന് ജനങ്ങൾ പറയുന്നു. സൗരോർജ വേലികൾ സ്ഥാപിച്ച ശേഷം അറ്റകുറ്റപ്പണി നടത്താറില്ല. വനാതിർത്തികളിലെ പല കൃഷിയിടങ്ങളിലും നിരവധി തെങ്ങുകളും കമുകുകളും കാട്ടാനകൾ നശിപ്പിച്ചു. ഇതിന് തക്കതായ നഷ്ടപരിഹാരം ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകർ.
കാരണം
വർദ്ധിച്ചുവരുന്ന വേനൽ ചൂടിൽ വനത്തിൽ വെള്ളവും ഭക്ഷണവുമില്ലാത്തതിനാൽ ആനകൾ നാട്ടിലിറങ്ങുന്നു
പരിഹാരം
വനാതിർത്തികളിൽ വലിയ കിടങ്ങുകൾ കുഴിക്കണം. സൗരോർജ വേലികൾ സ്ഥാപിക്കണം.
-------------------
മലയോര മേഖലയിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
പ്രവീൺ പ്ലാവിളയിൽ ( കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |