തൊടുപുഴ: കടുത്ത വേനലിൽ കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി വലിയ പ്രതിസന്ധിയായ പശ്ചാത്തലത്തിൽ കർഷകർക്ക് കൈതാങ്ങായി പ്രത്യേക പാക്കേജ് അനുവദിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഏലവും കുരുമുളകും ജാതിയുമടക്കമുള്ള കാർഷിക വിളകൾക്ക് വലിയ തോതിൽ നാശം സംഭവിച്ചിട്ടുണ്ട്. കടക്കെണിയിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയിൽ മുമ്പോട്ട് പോകവെയാണ് നഷ്ടപരിഹാരവും പ്രത്യേക പാക്കേജുമെന്ന ആവശ്യമുയർന്നിട്ടുള്ളത്. കനത്ത വേനലും ഉയർന്ന ചൂടും ഇത്തവണ കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിട്ടുള്ളത്. ഇത്തവണ കാലവർഷത്തിൽ കുറവ് വന്നിരുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള തുലാമഴയും വേനൽ മഴയും ലഭ്യമായില്ല. ഇത് കർഷകർക്ക് കൂടുതൽ തിരിച്ചടിയായി. ജലസ്രോതസുകൾ വരളുകയും ജലലഭ്യത കുറയുകയും കൂടി ചെയ്തതോടെ കൃഷിക്കായുള്ള പല കർഷകരുടെയും ജലസേചന മാർഗ്ഗം പൂർണ്ണമായി അടഞ്ഞു. കൊടും ചൂടും പകൽ സമയത്തെ ഉയർന്ന അന്തരീക്ഷ താപനിലയും കാർഷിക വിളകൾ ഉണങ്ങി നശിക്കാൻ ഇടയാക്കി. ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ ഇതിനോടകം വലിയ തോതിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങി നശിച്ച് കഴിഞ്ഞു. ഏലം കൃഷിക്കാണ് ഏറ്റവും അധികം നാശം സംഭവിച്ചിട്ടുള്ളത്. ഏലച്ചെടികൾ ഉണങ്ങി നിലംപൊത്തി. ചെടി ഒന്നുപോലുമില്ലാതെ ഉണങ്ങി നശിച്ച കൃഷിയിടങ്ങളുണ്ട്. ചെടികളിലുള്ള ശരവും ഉണങ്ങിനശിച്ചു. ഇത് കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളത്. കുരുമുളക് ചെടികളും വലിയ തോതിൽ ഉണങ്ങി നശിച്ച തോട്ടങ്ങൾ ഹൈറേഞ്ചിലുണ്ട്. വേനൽ വറുതി ഇത്രത്തോളം കാർഷിക മേഖലക്ക് തിരിച്ചടി നൽകിയ സാഹചര്യത്തിലാണ് കർഷകർക്ക് കൈതാങ്ങായി കാർഷിക മേഖലയുടെ പിടിച്ച് നിൽപ്പിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നഷ്ട പരിഹാരവും പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.
പലരും വായ്പയും മറ്റുമെടുത്താണ് കൃഷി ചെയ്തിരുന്നത്. വിളകൾ ഇല്ലാതായതോടെ വലിയ കടക്കെണിയിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്ക കർഷകർ പങ്ക് വയ്ക്കുന്നു. ജാതി കൃഷിക്കും വേനൽ തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. ഇനിയും വേണ്ട രീതിയിൽ വേനൽമഴ പെയ്തില്ലെങ്കിൽ കൂടുതൽ കർഷകർ പ്രതിസന്ധിയിലാകും. നിലവിലെ സ്ഥിതി വലിയ തോതിലുള്ള ഉത്പാദനക്കുറവിന് ഇടവരുമെന്നും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |