പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പരോക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും ശിവൻ, പാപി, ഹരിശ്ചന്ദ്രൻ എന്നൊക്കെ പറയുന്നതെന്നും ഉദാഹരണങ്ങളിൽ പോലും എന്തൊരു മതേതരത്വമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ പേരെടുത്തുപറയാതെയായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിലായിരുന്നു ശിവനും, പാപിയും വച്ചുള്ള പരാമർശം.
ഇ പി ജയരാജൻ കൂട്ടുകെട്ടുകളിൽ കൂടുതൽ ജാഗ്രത കാണിക്കണം. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ട് ഒഴിവാക്കണമെന്നും പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും.. ശിവൻ,പാപി,ഹരിശ്ചന്ദ്രൻ.. ഉദാഹരണങ്ങളിൽ പോലും എന്തൊരു മതേതരത്വം. ഒരാളെ അപമാനിക്കാൻ കോലോത്തരം, ഇല്ലത്തരം എന്ന പദങ്ങളുണ്ടായിട്ടും സവർണ്ണരോടുള്ള ആ അടിമത്വം കാരണം ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം..പ്രിയപ്പെട്ട മാർക്സ് മുത്തപ്പാ നിങ്ങൾക്ക് എവിടെയോ പിഴച്ചില്ലേ?..അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല..ആശയ വിരുദ്ധരായിരിക്കും എപ്പോഴും അനുയായികൾ അഥവാ അടിമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |