തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബസ് തടഞ്ഞിട്ടില്ലെന്നും വാഹനം കുറുകെ ഇട്ടിട്ടില്ല എന്നുമാണ് മേയർ പറഞ്ഞിരുന്നത്. എന്നാൽ ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽവച്ചാണ് ബസ് തടഞ്ഞത്. സീബ്ര ലൈനിലാണ് കാർ നിറുത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.
സിഗ്നലിൽ ബസ് നിറുത്തിയപ്പോഴാണ് സംസാരിച്ചതെന്നാണ് മേയർ ആദ്യം പറഞ്ഞിരുന്നത്.
ബസിന് മുന്നിൽ കാർ കൊണ്ടിട്ടു. സിഗ്നലിൽ നിറുത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നാണ് മേയർ രാവിലെ മാദ്ധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. ഡ്രൈവർ അസഭ്യമായി ലൈംഗികച്ചുവയോട് കൂടി ആംഗ്യം കാണിച്ചെന്ന് മേയർ പറഞ്ഞു. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാൻ അയാൾ തയ്യാറായില്ല. പൊലീസ് എത്തിയപ്പോൾ മാത്രമാണ് ഡ്രൈവർ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്നമായി മാത്രം ഇതിനെ കാണരുതെന്നും മേയർ പറഞ്ഞിരുന്നു.
അതേസമയം മേയറുടെ ആരോപണങ്ങൾ തള്ളി ഡ്രൈവർ യദു രംഗത്തെത്തി. ഞാനൊരു സാധാരണക്കാരനും കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരനുമാണ്. അധികാര ദുർവിനിയോഗമാണ് എന്റെയടുത്ത് കാണിക്കുന്നത്. പ്രതികാരം തീർക്കുകയാണവർ. എനിക്കെതിരെ പഴയ കേസ് നിലവിലുണ്ട് എന്നൊക്കെ പറയുന്നത് വെറുതേയാണ്. അങ്ങിനെ ഒരു കേസുമില്ല. ഈ കേസിൽ ഞാൻ കോടതിയിൽ പോവുകയും, എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യും. എന്റെ ആകെയുള്ള വരുമാനമാർഗമായിരുന്നു ഇത്. 715 രൂപയാണ് ഒരുദിവസത്തെ ശമ്പളം. സാധാ കൂലിപ്പണിക്കാരന് 1000 രൂപ കിട്ടും. ഇതുപോലുള്ള ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ. നിന്റെ അപ്പന്റെ വകയാണോ റോഡ് എന്നാണ് എന്നോട് ചോദിച്ചത്. എനിക്ക് മനപൂർവം മേയറെ നാണം കെടുത്തേണ്ട കാര്യമില്ല. പക്ഷേ മേയർ എല്ലാവരുടെ മുന്നിലും എന്നെ നാണംകെടുത്തി കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനിലും ഞാൻ കേസ് കൊടുക്കുമെന്നും യദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |