തിരുവനന്തപുരം: കേരളം വെന്തുരുകുകയാണ്. കത്തുന്ന വെയിലിനെ നേരിടാൻ കഴിയാതെ പൊറുതിമുട്ടുകയാണ് ജനങ്ങൾ. രാവിലെ 11മുതൽ വീടിനു പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥ. പാലക്കാടിനൊപ്പം തൃശൂരും കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ചു. അഞ്ചു ദിവസമായി സാധാരണ താപനിലയിൽ നിന്ന് അഞ്ചു ഡിഗ്രി കൂടുതലാണ് തൃശൂരിൽ രേഖപ്പെടുത്തുന്നത്. ഇതിനാലാണ് ഉഷ്ണതരംഗം പ്രഖ്യാപിച്ചത്.ഇവിടെ പ്രത്യേകം ജാഗ്രത പുലർത്തണം.
ഉയർന്ന താപനിലയുള്ള പാലക്കാട്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മേയ് രണ്ടു വരെ ജില്ലയിൽ അതീവ ജാഗ്രത തുടരണം.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കരുതെന്ന നിർദ്ദേശവുമുണ്ട്.
ഏറ്റവും കൂടുതൽ താപനില വർദ്ധന ഇന്നലെ രേഖപ്പെടുത്തിയത് പാലക്കാട്ടാണ് -41.3 ഡിഗ്രി.ഇത് സാധാരണയെക്കാൾ 5 ഡിഗ്രി കൂടുതലാണ്.
തൃശൂരിൽ 40 ഡിഗ്രി താപനില ഇന്നലെ രേഖപ്പെടുത്തി. അവിടെ ഇത് സാധാരണയെക്കാൾ 5.5 ഡിഗ്രി കൂടുതലാണ്.ആലപ്പുഴയിലും തൃശൂരിലും ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. മേയ് ആദ്യ വാരം വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സൂര്യാതപം: ഒരു മരണം
ആലപ്പുഴ : വയറിംഗ് ജോലിക്കിടെ സൂര്യാതപമേറ്റ് കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. ഓമനപ്പുഴ പുത്തൻപുരയ്ക്കൽ ജോസഫിന്റെ മകൻ സുഭാഷ് (44) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ സുഭാഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഭാര്യ : പൊള്ളേത്തൈയിൽ പഴമ്പാശേരി കുടുംബാംഗമായ ബിബിൻ. മക്കൾ: ബെനിറ്റ, അനീറ്റ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |