തിരുവനന്തപുരം: താലിമാല പോലും ഇല്ലാതെ, രജിസ്റ്റർ ബുക്കിൽ കൈയ്യൊപ്പുകൾ ചാർത്തി അവർ ഒരുമിച്ചുള്ള ജീവിതം തുടങ്ങി - സംസ്ഥാന രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷും കേരള ഹൈക്കോടതി അസിസ്റ്റന്റ് ഗായക് ആർ.ചന്ദും. കുമാരപുരത്തെ ശ്രീധന്യയുടെ വീട്ടിൽ ഉറ്റ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന വിവാഹത്തിന് മധുരം പകരാൻ രജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തിയതാണ് ആകെയൊരു ആഘോഷം.
ജില്ലാ രജിസ്ട്രാർ നടത്തിയ വിവാഹത്തിന് രജിസ്ട്രേഷൻ ഫീസ് 1103 രൂപ. രണ്ട് കക്ഷികളുടെയും അഭ്യർത്ഥന പ്രകാരം വിവാഹ ഉദ്യോഗസ്ഥൻ വീട്ടിലെത്തി വിവാഹം രജിസ്റ്രർ ചെയ്യാൻ സ്പെഷ്യൽ മാര്യേജ് ആക്ട് സെക്‌ഷൻ എട്ട് പ്രകാരം 1103 രൂപ അധികം ഒടുക്കണം.
ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി ഐ.എ.എസ് നേടിയ മിടുക്കിയാണ് വയനാട് സ്വദേശി ശ്രീധന്യ. മാതാപിതാക്കളായ കെ.കെ സുരേഷും കെ.സി കമലയും കാലേകൂട്ടി എത്തി. കൊല്ലം ജില്ലയിൽ ഓച്ചിറ കാരാഴ്‌മ വലിയ മഠത്തിൽ ഗാനം വീട്ടിൽ കെ.രാമചന്ദ്രന്റെയും ടി.രാധാമണിയുടെയും മകനാണ് ഗായക്.
മണ്ണന്തല സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ പരിചയമാണ് ഇരുവരെയും ഒരുമിപ്പിച്ചത്. ശ്രീധന്യ സിവിൽ സർവീസ് നേടിയ അതേ വർഷം ഗായക് ഹൈക്കോടതി സർവീസിൽ പ്രവേശിച്ചു.
അവരവരുടെ സാമ്പത്തിക സ്ഥിതിക്കും ഇഷ്ടത്തിനുമനുസരിച്ച് വിവാഹം നടത്തുന്നതിൽ തെറ്റില്ലെന്ന പക്ഷക്കാരിയാണ് ശ്രീധന്യ. പക്ഷെ സ്വന്തം കാര്യത്തിൽ നേരത്തെയുള്ള തീരുമാനമായിരുന്നു ലളിതമായ വിവാഹം. ഗായക് ഒപ്പം നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |