കൊല്ലം: വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിനികളായ യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. കർണാടക സ്വദേശിയായ ഷാജഹാനാണ് (38) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
യുവതികൾക്ക് ഇംഗ്ലണ്ടിൽ ഡേകെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി 2,15,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
2022 നവംബർ മുതൽ 2023 ജനുവരി വരെയുള്ള കാലയളവിലാണ് പ്രതി പണം കൈപ്പറ്റിയത്. പണം നൽകിയ ശേഷവും വിസ ലഭിക്കാതായതോടെ പാസ്‌പോർട്ടും നൽകിയ പണവും തിരികെ ആവശ്യപ്പെട്ടിട്ടും പ്രതി അവ നൽകാൻ തയ്യാറായില്ല. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ ഇയാൾ മുൻപും സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ആ കേസിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1 ഇയാളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ, എസ്.ഐമാരായ സന്തോഷ് കുമാർ, ഹസൻ കുഞ്ഞ്, സി.പി.ഒ അനിൽ എന്നിവരടങ്ങിയ സംഘം മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |