ഹരിപ്പാട്: നിർദ്ധന കുടുംബത്തിന് താങ്ങാകുന്നതും സ്വപ്നം കണ്ട് യു.കെയിലേക്ക് ജോലി തേടിപ്പോകാനിറങ്ങിയ സൂര്യ ചേതനയറ്റ ശരീരമായി മടങ്ങിയെത്തിയത് വിശ്വസിക്കാനാകാതെ അച്ഛനും അമ്മയും സഹോദരിയും. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ - അനിത ദമ്പതികളുടെ മകളായ സൂര്യ സുരേന്ദ്രൻ (24) ഏപ്രിൽ 29നാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ബി.എസ്‌സി നഴ്സിംഗ് പാസായ സൂര്യക്ക് ഏറെക്കാലത്തെ ശ്രമത്തിനുശേഷമാണ് യു.കെയിൽ ജോലി ശരിയായത്. ജോലിക്ക് പോകുന്ന കാര്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്തോഷത്തോടെ അറിയിച്ച ശേഷം ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിച്ചത്. യാത്രയ്ക്കിടെ പലതവണ ഛർദ്ദിച്ചെങ്കിലും ഭക്ഷണത്തിന്റേതാണെന്ന് കരുതി. രാത്രി 8 മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ സൂര്യയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫോണിൽ സംസാരിക്കുമ്പോൾ വീടിന് പരിസരത്തു നിന്ന അരളിച്ചെടിയുടെ ഇലയും പൂവും കടിച്ചിരുന്നെന്നും ഇത് തുപ്പിക്കളഞ്ഞെങ്കിലും അല്പം ഉള്ളിൽ പോയെന്നും അച്ഛനോടും ഡോക്ടറോടും സൂര്യ പറഞ്ഞിരുന്നു. ഹൃദയസ്തംഭനം മൂലമുള്ള മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
നിർമ്മാണത്തൊഴിലാളിയായ പിതാവ് സുരേന്ദ്രൻ ഹൃദ്രോഗിയാണ്. പള്ളിപ്പാട് പൊയ്യക്കര ജംഗ്ഷനിൽ ചായക്കട നടത്തുകയാണ് അമ്മ അനിത. ബാങ്ക് വായ്പയെടുത്താണ് സൂര്യ പഠിച്ചത്. ഹരിപ്പാട് ഗവ.എച്ച്.എസ്.എസിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് വിജയിച്ചത്. സഹോദരി :സുവർണ സുരേന്ദ്രൻ.
മരണകാരണം അരളി ?
അരളിയുടെ ഇല കഴിച്ചത് മരണത്തിന് കാരണമായേക്കാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എങ്കിലും തിരുവനന്തപുരത്തെ കെമിക്കൽ ലാബിലെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളൂ. സാധാരണ കാണപ്പെടുന്ന അരളിയുടെ ഇലയോ പൂവോ കായോ കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ചെറിയ അളവിൽപ്പോലും ഇത് ഉള്ളിൽ എത്തിയാൽ വയറിളക്കവും ഛർദ്ദിയും ഉണ്ടാകും. അളവ് കൂടുന്നതനുസരിച്ച് ഹൃദയപേശികൾ കോച്ചി വലിച്ച് മരണത്തിലേക്ക് നയിക്കും.
അരളിപ്പൂവ് ഒഴിവാക്കാൻ
ദേവസ്വം ബോർഡ്
ക്ഷേത്രങ്ങളിൽ അരളിച്ചെടി വളർത്തുന്നതും ഉപേക്ഷിക്കും
അരവിന്ദ് ബാബു
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ധാരണയായി. ഇതു സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി കൂടിയാലോചന നടത്തി അടിയന്തരമായി തീരുമാനം നടപ്പാക്കും. അരളിപ്പൂവിൽ വിഷാംശമുണ്ടെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേവസ്വം ബോർഡിന്റെ 1252 ക്ഷേത്രങ്ങളിലും അരളിച്ചെടി നട്ടുവളർത്തുന്നത് ഒഴിവാക്കാനും തീരുമാനമായി.
ദേവ ചൈതന്യത്തിന് അരളിപ്പൂവ് ഹാനികരമാകുന്നതായി തന്ത്രിമാർ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാവും അരളിപ്പൂവ് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുക. ശബരിമല ഉൾപ്പെടെയുള്ള പല ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മിഷണർ, സെക്രട്ടറി, ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവരോട് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർദ്ദേശിച്ചു. 22നു ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കഴിക്കാനിടയായ യുവതി മരണമടഞ്ഞ വിവരം ബോർഡംഗം അഡ്വ. എ. അജികുമാറാണ് യോഗത്തിൽ അറിയിച്ചത്. ഇതുസംബന്ധിച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി.സുന്ദരേശൻ, ബോർഡ് സെക്രട്ടറി ജി.ബൈജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |