കൊച്ചി: സ്ഥാനക്കയറ്റത്തിനായി വ്യാജ വിദ്യാഭ്യാസരേഖ ചമച്ച സംഭവത്തിൽ, ഡൽഹി കേരളാഹൗസിലെ മൂന്ന് മുൻ ജീവനക്കാർക്കെതിരെ പൊലീസും കേസെടുത്തു. റൂം അറ്റൻഡറായിരുന്ന പത്തനംതിട്ട പള്ളിക്കൽ സ്വദേശി വാസുമോഹൻ പിള്ള, ബേററായിരുന്ന ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ശശിധരൻ, കിച്ചൻ ഹെൽപ്പറായിരുന്ന തിരുവനന്തപുരം ഉഴമനയ്ക്കൽ സ്വദേശി ബിജുകുമാർ എന്നിവർക്കെതിരെയാണ് കേസ്. കേരളാഹൗസ് കൺട്രോളറായിരുന്ന രാഹുൽ കെ. ജയ്ശ്വറിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 2017ൽ വിജിലൻസും കേസെടുത്തിരുന്നു.
കേസിനാസ്പദമായ സംഭവം
2013 ലാണ് സ്ഥാനക്കയറ്റത്തിനായി മൂവരും കൊച്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (ഐ.ഐ.എം.എസ്) പേരിലുള്ള ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചതായുള്ള സർട്ടിഫിക്കറ്റാണ് സമർപ്പിച്ചത്. രേഖകളിൽ സംശയംതോന്നിയ കേരളാഹൗസ് റെസിഡന്റ് കമ്മിഷൻ ഇവയുടെ ആധികാരികത പരിശോധിക്കാൻ വിജിലൻസിന് കൈമാറി. പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തി. തുടർന്ന് മൂവർക്കുമെതിരെ സർക്കാരും കടത്ത നടപടി സ്വീകരിച്ചു.
കേസ് സെട്രൽ പൊലീസിലേക്ക്
അടുത്തിടെയാണ് കേരളാഹൗസ് കൺട്രോളർ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഡൽഹി പൊലീസ് പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഐ.ഐ.എം.എസ് കൊച്ചിയിലായതിനാൽ പരാതി സെൻട്രൽ പൊലീസിന് കൈമാറാൻ ഡി.ജി.പി നിർദ്ദേശം നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഐ.ഐ.എം.എസ് മൂവർക്കും യാതൊരു സർട്ടിഫിറ്രുകളും നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പ്രതികളുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയതായാണ് സൂചന.
ഡൽഹി പൊലീസ് വരും
കൊച്ചി സിറ്റി പൊലീസ്, തുടർനടപടികൾക്കായി എഫ്.ഐ.ആർ ഡൽഹി കോണാക്ട്‌പ്ലേസ് പൊലീസിന് കൈമാറി. പ്രതികൾ വ്യാജരേഖ നിർമ്മിച്ചത് കൊച്ചിയിൽ നിന്നല്ലെന്നും തട്ടിപ്പിന് ശ്രമിച്ചത് ഡൽഹിയായിരുന്നെന്നും വ്യക്തമായതോടെയാണ് നടപടി. വ്യാജരേഖ എവിടെ നിർമ്മിച്ചു, ആരാണ് സഹായിച്ചത് തുടങ്ങിയ കാര്യങ്ങളാകും ഡൽഹി പൊലീസ് മൂവരിൽ നിന്നും തേടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |