SignIn
Kerala Kaumudi Online
Sunday, 19 May 2024 5.51 PM IST

ആനകളുടെ അകാലമരണം...

aannn

സംസ്ഥാനത്ത് ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കോന്നി ആനത്താവളം. കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. പക്ഷെ, ആനത്താവളത്തിൽ നിന്ന് അടുത്തിടെ കേൾക്കുന്നത് കണ്ണീർക്കഥകളാണ്. ആനകൾ അകാലത്തിൽ ചരിയുന്നത് ആനപ്രേമികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തുന്നു. മുൻപ് നിരവധി കുട്ടിയാനകൾ കോന്നി ആനത്താവളത്തിൽ ചരിഞ്ഞിട്ടുണ്ട്. കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ എന്നീ ആനകൾക്ക് പിന്നാലെയാണ് കഴിഞ്ഞയാഴ്ച കോടനാട് നീലകണ്ഠനും ചരിഞ്ഞത്. നീലകണ്ഠന് ഇരുപത്തിയേഴ് വയസായിരുന്നു. ആനകൾ മിക്കതും ചരിയുമ്പോൾ എരണ്ടകെട്ട് എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്. നീലകണ്ഠൻ എന്ന കുങ്കിയാന ചരിഞ്ഞതിന് കാരണം ആന്തരിക അവയവങ്ങളിലെ ക്ഷതവും അണുബാധയുമാകാമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. എരണ്ടക്കെട്ടാണ് നീലകണ്ഠന്റെ ജീവനെടുത്തതെന്ന ആനത്താവളം അധികൃതരുടെ വാദങ്ങളെ തള്ളുന്നതാണ് ഈ റിപ്പോർട്ട്.

ആനത്താവളത്തിൽ ആനകൾ ചരിയുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആനപ്രേമികളുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കോ ടൂറിസം സെന്ററിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനായിരുന്നു കോടനാട് നീലകണ്ഠൻ. ആനയ്ക്ക് മതിയായ പരിചരണം ലഭിക്കാതെ വന്നതും വാടിയ പനയോല പതിവില്ലാതെ നൽകിയതും എരണ്ട കെട്ടിന് കാരണമായതായി അധികൃതർ വിശദീകരിക്കുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് ആനപ്രേമികളുടെ അഭിപ്രായം. ആനയുടെ യഥാർത്ഥ രോഗം കണ്ടെത്തുന്നതിലും പരിചരിക്കുന്നതിലും പാപ്പാന്മാരുടെയും ഡോക്ടറുടെയും ഭാഗത്ത് അനാസ്ഥയുണ്ടായെന്ന ആക്ഷേപം ശക്തമാണ്.

എലിഫന്റ് ഹെർപിസ് വൈറസ് ബാധിച്ചാണ് കോന്നി ആനത്താവളത്തിൽ ആനകൾ ചരിയുന്നത് എന്നാണ് വനം വകുപ്പ് പറയുന്നത്. ആന്തരിക രക്തസ്രാവം എങ്ങനെ ഉണ്ടാകുന്നു എന്നുള്ള പോസ്റ്റുമോർട്ടം റപ്പോർട്ടുകൾ ഉണ്ടെങ്കിലും കോന്നി ആനത്താവളത്തിൽ ആനകളിൽ ഈ രോഗം എങ്ങനെ പിടിപെടുന്നു എന്ന് കണ്ടെത്താനും പ്രതിവിധി ചെയ്യാനും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഒരു ദിവസം 250 കിലോ നാര് ഭക്ഷണം മുതിർന്ന ആനകൾക്ക് ആവശ്യമാണ്. കോന്നി ആനത്താവളത്തിൽ ഒരു ആനയ്ക്ക് ദിനവും എത്ര കിലോ നാര് ഭക്ഷണം കിട്ടുന്നു എന്ന് വനം വകുപ്പിന് അറിയില്ല. ചൂട് സമയത്ത് ആനകൾക്ക് അഞ്ച്, ആറ് നേരം വെള്ളം കുടിക്കാൻ കൊടുക്കണം. ഇതും കൃത്യമായി കൊടുക്കാറില്ലെന്നാണ് പരാതി.

ആനകൾക്ക് അസുഖം ബാധിച്ചാൽ വേണ്ടത്ര നിരീക്ഷണമോ അസുഖം എന്താണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമമോ ഉണ്ടാകാറില്ല. എന്തെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ പ്രാഥമിക ചികിത്സ നടത്തുന്ന് എരണ്ടകെട്ടിനാണ്. ആനകൾക്ക് വനത്തിനുള്ളിൽ നിന്ന് ലഭിക്കേണ്ട പച്ചിലകൾ ആനത്താവളത്തിൽ എത്തിക്കാറില്ല. വനത്തിലായിരുന്നപ്പോൾ തിന്നു ശീലിച്ച ഭക്ഷണം അവയ്ക്ക് കിട്ടണം. വാടിയ പന യോലയും തെങ്ങോലയുമാണ് ഇപ്പോൾ പ്രധാന ഭക്ഷണം. വാട്ടം വന്ന പച്ചിലകൾ കഴിക്കുമ്പോൾ പലവിധ രോഗങ്ങളുമുണ്ടാകുന്നു. ആനകൾ സാധാരണ നില കാട്ടാതെ മടുപ്പോടെ നിന്നാൽ തല്ലി ചട്ടം പഠിപ്പിക്കുന്ന രീതിയാണ് ആദ്യം ചെയ്യുന്നത്. പിന്നീടാണ് രോഗലക്ഷണം വല്ലതുമാണോ എന്നു സംശയിച്ച് പരിചരിക്കുന്നത്.

കോടനാട് നീലകണ്ഠൻ ചരിഞ്ഞത് സംബന്ധിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോട്ടൂർ, കോടനാട് ആനക്കളരികളിലെ ഡോക്ടർമാരും ആനചികിത്സാ വിദഗ്ദ്ധരും ഉൾപ്പെട്ട സംഘമായിരിക്കും അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ തമിഴ്‌നാട് മുതുമല ആനവളർത്തൽ സങ്കേതത്തിലെ വിദഗ്ദ്ധരുടെ സഹായവും തേടും. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയാണ് ആനയുടെ ജഡം സംസ്‌കരിച്ചത്. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ആനത്താവളത്തിലെ താപ്പാന മണിയൻ, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠൻ എന്നിവ മാസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് വർഷം മുൻപ് തുടർച്ചയായി ചരിഞ്ഞു.

വേണം വിദഗ്ദ്ധ

ഡോക്ടർമാർ

കോന്നി ആനത്താവളത്തിൽ ഇനി അഞ്ചാനകൾ മാത്രമാണുള്ളത്. ആനകൾ ചരിയുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെ നിലവിലുള്ള കുട്ടിയാന കൊച്ചയ്യപ്പൻ, കുട്ടികൊമ്പൻ കൃഷ്ണ, പിടിയാനകളായ പ്രിയദർശിനി, ഈവ, മീനു എന്നിവരുടെ ആരോഗ്യ പരിശോധന വിദഗ്ദ്ധ ഡോക്ടർമാരെക്കൊണ്ട് നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സാധാരണ വെറ്ററിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിക്കുകയാണ് പതിവ്. വന്യമൃഗങ്ങളുടെ സ്വഭാവവും ചികിത്സയുമായി ബന്ധപ്പെട്ട് ഇവർക്കുള്ള പരിചയക്കുറവും ആനകൾ കൂടുതലായി ചരിയുന്നതിനു കാരണമാകുന്നതായി പറയപ്പെടുന്നു. നിലവിൽ ചികിത്സ നടത്തുന്നവർ മുൻപരിചയമുള്ള ഡോക്ടർമാരുടെയും വിദഗ്ദ്ധ വൈദ്യൻമാരുടെയും ഉപദേശങ്ങൾ തേടാറുമില്ല.

നേരത്തെ ആനകൾക്ക് ഇഷ്ടഭക്ഷണമായിരുന്ന പനംപട്ടയും തെങ്ങോലയും നൽകിയിരുന്നെങ്കിലും ഇപ്പോൾ അതിന്റെ അളവ് കുറഞ്ഞു. പകരം കന്നുകാലികൾക്ക് നൽകുന്ന പുല്ലും ചോറും കഞ്ഞിയുമാണ് കൂടുതലായി നൽകുന്നത്. ഇത് ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. സംസ്ഥാനത്ത് വൈൽഡ് ലൈഫ് ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ച് വിദഗ്ദ്ധ പരിശീലനം ഉറപ്പുവരുത്തി വേണം ആനകളെ പരിചരിക്കണമെന്ന് ആവശ്യമുയർന്നിട്ട് കാലങ്ങളായി. വെറ്റിറനറി ഡോക്ടർമാർക്ക് വന്യജീവി പരിചരണത്തിന് പ്രത്യേക പരിശീലനം നൽകിയാണ് ഇപ്പോഴത്തെ ചികിത്സ.

ആനകൾ മലയാളികൾക്ക് ഹരമാണ്. ഉത്സവങ്ങളുടെ പൂരം എഴുന്നളളിപ്പിന് ആനച്ചന്തം വേണമെന്നത് അടുത്തകാലത്തായി വർദ്ധിച്ചുവരുന്നുണ്ട്. മദ്ധ്യതിരുവിതാംകൂറിൽ ഉത്സവങ്ങൾക്ക് പൊതുവെ ആനകൾ കുറവായിരുന്നു. ആ സ്ഥിതിക്ക് കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റം വന്നു. ആനകൾ ഇല്ലാതെ ഉത്സവമില്ലെന്നായി. അതുകൊണ്ട് തന്നെ ആന എഴുന്നള്ളത്തിന് പ്രിയമേറിയിട്ടുണ്ട്. ആനത്താവളങ്ങളിലെ ആനകളെ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കാറില്ല. പക്ഷെ, ഉത്സവങ്ങളിൽ ആനകളെ കൊണ്ടുവന്ന് മലയാളികൾക്ക് ആനക്കമ്പമേറിയതോടെ ആനത്താവളങ്ങളിൽ ആനകളെ അടുത്ത് കാണാനും തിരക്കേറുന്നുണ്ട്. അസുഖങ്ങൾക്ക് ചികിത്സയിലെ പിഴവുകൊണ്ട് ആനകളുടെ ജീവൻ പൊലിഞ്ഞാൽ വലിയ പ്രതിഷേധമുയരുകയും ചെയ്യും. അതുകൊണ്ട് ആന പരിപാലനത്തിൽ അധികൃതർ ജാഗ്രത കാട്ടേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.