തിരുവനന്തപുരം : ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദത്തിൽ ഗൂഢാലോചന ആരോപിച്ച് ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അദ്ദേഹത്തിന്റെ മൊഴിയെടുത്തു. ശോഭാ സുരേന്ദ്രൻ, കെ. സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയായിരുന്നു പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. ശോഭാസുരേന്ദ്രന്റെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.
ശോഭാ സുരേന്ദ്രനാണ് ജാവദേക്കർ- ഇ.പി.ജയരാജൻ കൂടിക്കാഴ്ച പുറത്തുപറഞ്ഞത്. പിന്നാലെ തന്റെ സാന്നിദ്ധ്യത്തിൽ പ്രകാശ് ജാവദേക്കർ ഇ.പി.ജയരാജനെ കണ്ടുവെന്ന് നന്ദകുമാറും വെളിപ്പെടുത്തി. തൃശൂരിൽ ഇടതുമുന്നണി സഹായിച്ചാൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ജയരാജനോട് പറഞ്ഞിരുന്നുവെന്നും പകരം ലാവലിൻ,സ്വർണ്ണക്കടത്ത് കേസുകൾ ഒത്തുതീർപ്പാക്കാമെന്ന് ഉറപ്പ് കൊടുത്തെന്നുമായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ.ഇ.പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചു. മകന്റെ വീട്ടിൽ വന്ന് ജാവദേക്കർ കണ്ടിരുന്നുവെന്നാണ് ജയരാജൻ പറഞ്ഞത്. സ്വാഭാവികമായ കൂടികാഴ്ചയെ വിവാദമാക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയരാജൻ രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |