തിരുവനന്തപുരം: ചണ്‌ഡാല ഭിക്ഷുകിയിലൂടെ ജാതിക്കോമരങ്ങളുടെ നെഞ്ചിലേക്ക് കുമാരനാശാൻ എയ്ത വിവേകത്തിന്റെ അമ്പുകൾ അരങ്ങിലേക്കും! സോമക്രിയേഷൻസിന്റെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം കലയാണ് ചണ്ഡാല ഭിക്ഷുകി നാടകം അരങ്ങിലെത്തിക്കുന്നത്. 100 വർഷം പിന്നിട്ട ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യം അതേ കാലഘട്ടത്തിലെ സംഗീത നാടക രീതിയിലാണ് ആവിഷ്കരിക്കുന്നത്.
ദാഹിച്ചു വലഞ്ഞ ബുദ്ധഭിക്ഷുവിന്റെ കൈക്കുമ്പിളിലേക്ക് കുടിനീർ പകരാൻ ചണ്ഡാല യുവതി ഭയന്നത് സ്വന്തം ജാതിയോർത്താണ്. ജാതി ചോദിച്ചില്ല, ദാഹജലമാണ് ചോദിച്ചതെന്ന ഭിക്ഷുവിന്റെ വാക്കുകൾ അവളുടെ മനസിന്റെ വാതിൽ തുറന്നു. ഭിക്ഷുവിന്റെ പാദസ്‌പർശമേറ്റ മണ്ണിനെപ്പോലും അവൾ നമസ്കരിക്കുന്നു. പ്രപഞ്ചം സ്നേഹനിബദ്ധമാണെന്ന് അവൾക്ക് കാട്ടിക്കൊടുത്തതും ആനന്ദനെന്ന ബുദ്ധഭിക്ഷുവാണ്. നാം ദാഹനീര് നൽകുന്ന സസ്യവും നമ്മെ പുണരാൻ വെമ്പുന്നുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്ക് പ്രകാശത്തിന്റെ മറ്റൊരു വീഥി തെളിച്ചുകൊടുക്കുന്നു. തന്റെ ഗുരുവായ തഥാഗതന്റെ ആശ്രമത്തിലേക്കുള്ള വഴിയും ബുദ്ധഭിക്ഷു അവൾക്ക് തുറന്നുനൽകി.
തഥാഗത ഗുരുവിന്റെ ആശ്രമത്തിൽ ചണ്ഡാലസ്ത്രീ ഭിക്ഷുകിയായി എത്തിയത് ഞെട്ടലോടെയാണ് രാജാവും മന്ത്രിയുമൊക്കെ കേൾക്കുന്നത്. ദൈവകോപമുണ്ടാകുമെന്നാണ് മന്ത്രി രാജാവിനെ ഉപദേശിക്കുന്നതും. ചരിത്രം തിരുത്തിയ കാവ്യം അരങ്ങിലെത്തുന്നത് സംഗീത നാടകത്തിന്റെ വ്യത്യസ്ത സങ്കേതങ്ങൾ ഉപയോഗിച്ചാണ്.
നാടകത്തിന്റെ സംവിധാനം ഡോ.രാജാ വാര്യരാണ്. നാടകീയാവിഷ്കാരം : ആർ.എസ്.മധു, ഗാനരചന: ഡോ.ഉഷാ രാജാ വാര്യർ.സംഗീതം : കാവാലം സജീവ്, എം.എസ്. ജയകുമാർ, ജ്യോതിഷ് കുമാർ, ദീപവിതാനം : ഗിരീഷ് ചന്ദ്രൻ.
ബുദ്ധഭിക്ഷുവായ ആനന്ദനായി നരേന്ദ്രമോഹനും ചണ്ഡാല സ്ത്രീയായി സുഷമയും പ്രസേനജിത്ത് രാജാവായി ഗിരീഷ് സോപാനവും അരങ്ങിലെത്തും.
സൂത്രധാരൻ, മന്ത്രി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹിത്തുവാണ്. ശരണ്യയാണ് നർത്തകി.
...................
ചരിത്രപരമായ സംഗീതനാടകങ്ങളുടെ അടയാളപ്പെടുത്തലാണ് ചണ്ഡാലഭിക്ഷുകിയുടെ രംഗാവിഷ്കാരം. ശുദ്ധസംഗീതത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരീക്ഷണമാണിത്. നേപ്പാൾ ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ പോലെയുള്ള ഫെസ്റ്രിവലുകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ഡോ.രാജാ വാര്യർ
സംവിധായകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |