കൊച്ചി: കോടതിയിൽ കുറ്റസമ്മതം നടത്താനുള്ള പ്രതികളുടെ അവകാശം കുറഞ്ഞശിക്ഷ കിട്ടാനുള്ള ഉപാധിയല്ലെന്ന് ഹൈക്കോടതി. ആയുധംകൊണ്ട് ആക്രമിച്ച് പരിക്കൽപ്പിച്ചയാൾക്ക് പിഴശിക്ഷ മാത്രം വിധിച്ച തിരൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രതി വീണ്ടും വിചാരണ നേരിടണമെന്നും ജസ്റ്റിസ് പി. സോമരാജൻ വിധിച്ചു. തന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കുറുക്കോൽ തൃത്താലവീട്ടിൽ അഷ്റഫിന് ചെറിയ ശിക്ഷ മാത്രം നൽകിയതിനെ ചോദ്യംചെയ്ത് ചെറിയമുണ്ടം കായൽമഠത്തിൽ ചേക്കുട്ടി നൽകിയ റിവ്യൂ ഹർജിയിലാണിത്.
കുറ്റകൃത്യത്തിന്റെ ഗൗരവവും അതുണ്ടാക്കിയ ആഘാതങ്ങളും വിലയിരുത്തി അർഹമായ ശിക്ഷയാണ് നൽകേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി പലവട്ടം വിളിച്ചിട്ടും പ്രതി അഷ്റഫ് ഹാജരാകാതെ ഒളിവിലായിരുന്നു. അഭിഭാഷകൻ മുഖേനയാണ് ഇയാൾ കുറ്റസമ്മതഹർജി സമർപ്പിച്ചത്. ഹർജിക്കാരന്റെ തലയിലാണ് പരിക്കേൽപ്പിച്ചത്. ഇതൊന്നും പരിഗണിക്കാതെ കുറ്റസമ്മതത്തിന്റെ പേരിൽ മാത്രം കുറഞ്ഞശിക്ഷ നൽകിയ മജിസ്ട്രേട്ടിന്റെ നടപടി അംഗീകരിക്കാനാവില്ല. വിചാരണ നേരിടുന്നതിന് മുന്നോടിയായി പ്രതിക്ക് കുറ്റസമ്മതമൊഴി പിൻവലിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |