തിരുവനന്തപുരം : ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന നഴ്സിംഗ് പ്രവേശനത്തിന് നടപടികൾ ആരംഭിക്കാനാതെ സർക്കാർ.
കോളേജുകളുടെ അഫിലിയേഷൻ പുതുക്കൽ, പ്രോസ്‌പക്ടസ് തയ്യാറാക്കൽ,സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് സീറ്റ് പ്രവേശനം എന്നിങ്ങനെ സുപ്രധാന വിഷയങ്ങളിലൊന്നും ധാരണയായിട്ടില്ല. ഈ മാസം രണ്ടിന് മാനേജ്മെന്റുകളുമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
മുൻവർഷങ്ങളിൽ ഹയർസെക്കൻഡറി ഫലത്തിന് മുന്നോടിയായി കോളേജുകളുടെ അഫിലിയേഷൻ പുതുക്കലും പ്രോസ്‌പക്ടസ് തയ്യാറാക്കലും പൂർത്തിയായിരുന്നു. അഫിലിയേഷൻ പുതുക്കാനുള്ള പരിശോധനയിൽ നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ പാടില്ലെന്ന് മന്ത്രി തലത്തിൽ തീരുമാനച്ചിരുന്നു. അതിന് പിന്നാലെ താത്കാലികമായി കോളേജുകളുടെ അഫിലിയേഷൻ പുതുക്കാനുള്ള പരിശോധന നിറുത്തിവച്ച് സർക്കാർ ഉത്തരവിറക്കി. പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. പരിശോധന അനന്തമായി നീണ്ടാൽ അഫിലിയേഷൻ വൈകും. ഇതിന്റെ നടപടികൾക്ക് രണ്ടുമാസത്തോളം വേണം.
മറുവശത്ത് ഡി.എം.ഇ തലത്തിലാണ് പ്രോസ്‌പെക്ടസ് തയ്യാറാക്കി അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അനുമതിക്ക് സമർപ്പിക്കേണ്ടത്.പ്രോസ്‌പെക്ടസ് അംഗീകരിച്ചാലേ നോട്ടിഫിക്കേഷൻ ഇറക്കാനാകൂ. അതും എങ്ങുമെത്തിയില്ല.
കുട്ടികളെ ബുദ്ധിമുട്ടിക്കാൻ
ഇക്കൊല്ലം മുതൽ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഓരോ കോളേജും പ്രത്യേകം അഡ്മിഷൻ നടത്താനാണ് തീരുമാനം. അസോസിയേഷൻ നടത്തുമ്പോൾ ഫീസിന് ജി.എസ്.ടി ബാധകമാക്കുന്നതാണ് കാരണം. പുതിയ തീരുമാനം കുട്ടികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. അസോസിയേഷൻ നടത്തിയാൽ 1000രൂപ ഫീസടച്ച് 10കോളേജുകളിൽ അപേക്ഷിക്കാം. നേരിട്ടാണെങ്കിൽ ഓരോ കോളേജിലും 1000രൂപ ഫീസടയ്ക്കണം.മെരിറ്റിൽ ഓൺലൈൻ അലോട്ട്മെന്റിന് പകരം കോളേജുകൾ നേരിട്ടാകും പ്രവേശനം നൽകുന്നത്. ഇത് പ്രവേശനത്തിന്റെ സുതാര്യതയെ ബാധിക്കും.
തുടക്കത്തിലേ കല്ലുകടി
1,ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിർദ്ദേശപ്രകാരം ഈവർഷം മുതൽ നഴ്സിംഗിന് എൻട്രൻസ് നിബന്ധമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ തീരുമാനം പിൻവലിച്ചു.
2,കോളേജുകളുടെ അഫിലിയേഷൻ പരിശോധനയെ ചൊല്ലി നഴ്സിംഗ് കൗൺസിൽ അംഗങ്ങളും മന്ത്രിയും തമ്മിൽ വാക്കേറ്റവും തർക്കവും.
3,മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിലെ ജി.എസ്.ടി പ്രതിസന്ധി പരിഹരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |