തിരുവനന്തപുരം: പ്ളാസ്റ്റിക് മാലിന്യം ഉൾപ്പെടെ വീടുകളിൽ നിന്നടക്കം ശേഖരിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ലഭിച്ചത് 9.79 കോടി രൂപ. തൊട്ടു മുമ്പുള്ള വർഷം ലഭിച്ചത് 5.08 കോടി. പ്ളാസ്റ്റിക് കൂടാതെ ഇ വേസ്റ്റ്, ചില്ല്, തുണി മാലിന്യം ഉൾപ്പെടെയാണ് ശേഖരിക്കുന്നത്. 40,000 ഹരിതകർമ്മ സേനാംഗങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഇവർ ശേഖരിക്കുന്ന മാലിന്യം ശുചിത്വ മിഷന് കീഴിലുള്ള ക്ലീൻ കേരള കമ്പനി, റീസൈക്കിൾ ചെയ്ത് മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നതിന് വിവിധ ഏജൻസികൾക്ക് വിൽക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് കമ്പനി ഹരിതകർമ്മ സേനയ്ക്ക് നൽകുന്നത്. നിലവിൽ 720 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് ശേഖരിക്കുന്നത്.
2023-24ൽ 12,448 ടൺ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. മുൻവർഷത്തെക്കാൾ 56 ശതമാനം കൂടുതൽ. തരംതിരിച്ച് വിൽക്കാനാകാത്ത പ്ളാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് നിർമ്മാണത്തിനായി നൽകും. ഇത്തരത്തിൽ തയ്യാറാക്കിയ 200.87 ടണ്ണിൽ 185.2ഉം ഉപയോഗിച്ചു.
ശേഖരിച്ച മാലിന്യം
(ടണ്ണിൽ)
ഇ- വേസ്റ്റ്......................................................247.17
ചില്ലു മാലിന്യം............................................ 2,707.27
തുണികൾ.................................................. 450.63
ചെരുപ്പ്/ബാഗ്/തെർമ്മോക്കോൾ.......... 1,503.26
മരുന്ന് സ്ട്രിപ്പ്............................................ 8,172 കിലോ
ടയർ............................................................. 6,928 കിലോ
എത്തിലിൻ പ്രിന്റിംഗ് ഷീറ്റ്..........................1035 കിലോ
കേരള മാതൃക തമിഴ്നാട്ടിലും
ക്ലീൻ കേരള കമ്പനി മാതൃകയിൽ മാലിന്യസംസ്‌കരണത്തിന് പ്രത്യേക കമ്പനി സ്ഥാപിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. ഇതേക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഗ്രാമവികസന പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഡി. സെന്തിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയിരുന്നു. കർണാടകയും പശ്ചിമബംഗാളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |