ശബരിമല: ശബരിമലയിൽ കടകളിൽ വിൽക്കുന്ന സാധനങ്ങൾക്ക് മലയാളികളായ തീർത്ഥാടകരിൽ നിന്ന് ഒരു വിലയും അന്യസംസ്ഥാനക്കാരിൽ നിന്ന് അമിതവിലയും ഇൗടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അവർ. തീർത്ഥാടകരെ ചൂഷണംചെയ്യുന്ന ഇൗ രീതി അവസാനിപ്പിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോടും പൊലീസിനോടും അവർ ആവശ്യപ്പെട്ടു.
ചൂഷണം നടത്തുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണം. മണ്ഡല മകരവിളക്ക് സമയത്ത് ഉയർന്ന പരാതികളും പരിഗണിച്ചു. സന്നിധാനത്ത് താമസസൗകര്യത്തിന് വേണ്ടി മുറികൾ നിർമ്മിച്ച് നൽകിയവരിൽ ചിലർ മുറി പൂട്ടി താക്കോൽ കൈവശം വയ്ക്കുന്ന രീതി അവസാനിപ്പിക്കണം. തീർത്ഥാടകർക്ക് നൽകുന്ന പിൽഗ്രിം സെന്ററുകൾ, ഡോണർ ഹൗസുകൾ എന്നിവ ജഡ്ജിമാർ തുറന്നുപരിശോധിച്ചു.
ശബരി ഗസ്റ്റ് ഹൗസിന്റെയും സ്റ്റാഫ് ക്വാർട്ടേഴ്‌സുകളുടെയും സ്ഥിതിയും വിലയിരുത്തി. ഗസ്റ്റ് ഹൗസ് നവീകരണത്തിന് 1.76 കോടിയുടെയും സ്റ്റാഫ് ക്വാർട്ടേഴ്‌സുകളുടെ നവീകരണത്തിന് 78 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് അനുമതിക്കായി ദേവസ്വം ബോർഡ് ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ സമർപ്പിച്ചിരുന്നു. 20 ലക്ഷത്തിന് മേൽ ചെലവ് വരുന്ന പദ്ധതികൾ കോടതി അനുമതിയോടെയേ നടപ്പാക്കാവു എന്നാണ് വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |