ന്യൂഡൽഹി: ക്യാബിൻ ക്രൂ സമരം പിൻവലിച്ചെങ്കിലും കേരളമടക്കം വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളുടെ അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾ പൂർണമായും സാധാരണ നിലയിലായില്ല. ഇന്നലെയും ചില സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നാല് വിമാനത്താവളങ്ങളിൽ നിന്ന് 22 സർവീസുകളാണ് റദ്ദാക്കിയത്.
പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സർവീസ് പഴയ നിലയിലാകാൻ രണ്ടു ദിവസം കൂടിയെടുത്തേയ്ക്കും. പണിമുടക്കിയ ജീവനക്കാർ ജോലിയിൽ മടങ്ങിയെത്തി തുടങ്ങിയിട്ടുണ്ട്. ക്യാബിൻ ക്രൂവിന് ജോലി പുനരാരംഭിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു. പണിമുടക്കുമൂലം തടസപ്പെട്ട മിക്ക അന്താരാഷ്ട്ര സർവീസുകളും ഇന്നലെ വൈകുന്നേരത്തോടെയാണ് പുനരാംരംഭിച്ചത്.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ടിയിരുന്ന മസ്കറ്റ്, രാത്രിയിലെ ഷാർജ സർവീസുമാണ് മുടങ്ങിയത്. ബംഗളൂരു, ഹൈദരാബാദ് സർവീസുകളും റദ്ദാക്കി. ചെന്നൈയിലേക്കുള്ള സർവീസ് നടത്തി. റദ്ദാക്കിയ വിവരം മുൻകൂട്ടി അറിയിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു. കൊച്ചിയിൽനിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 8.50ന് പുറപ്പെടേണ്ടിയിരുന്ന മസ്കറ്റ്, 12ന് പുറപ്പെടേണ്ടിയിരുന്ന ബംഗളൂരു, രണ്ടരയ്ക്കുള്ള കൊൽക്കത്ത സർവീസുകളാണ് മുടങ്ങിയത്.
കണ്ണൂരിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, ദമാം, മസ്‌കറ്റ്, റിയാദ്, റാസൽഖൈമ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്. ഇന്നലെ വൈകിട്ട് നാലിന് ഷാർജയിലേക്കും രാത്രി എട്ടിന് ദുബായിലേക്കുമുള്ള സർവീസുകൾ നടത്തി. കരിപ്പൂരിൽ നിന്ന് ദുബായ് (രണ്ട് സർവീസുകൾ), റാസൽഖൈമ, കുവൈറ്റ്, ദോഹ, ബഹ്റിൻ സർവീസുകൾ റദ്ദാക്കി.
ദുബായിലേക്ക് പ്രത്യേക സർവീസ്
തിരുവനന്തപുരത്ത് റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റെടുത്തിരുന്നവരിൽ അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കായി ഇന്ന് പുലർച്ചെ ദുബായിലേക്ക് പ്രത്യേക സർവീസ് നടത്തും.
റദ്ദാക്കിയ സർവീസുകളിലെ ടിക്കറ്റുകൾ റീഫണ്ട് ചെയ്യാമെന്നും അല്ളെങ്കിൽ മറ്റൊരു ദിവസം യാത്ര ചെയ്യാൻ അവസരം ഒരുക്കാമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് ഓഫീസിൽ യാത്രക്കാരുടെ തിരക്കാണ്.
റദ്ദാക്കിയ സർവീസുകൾ
തിരുവനന്തപുരം.........4
കണ്ണൂർ...........................8
കരിപ്പൂർ.........................6
കൊച്ചി..........................4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |