ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി വിജയിച്ചാൽ നടപ്പാക്കാൻ പോകുന്ന പത്ത് വാഗ്ദ്ധാനങ്ങൾ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സൗജന്യ വൈദ്യുതി വിതരണം, മികച്ച ചികിത്സ തുടങ്ങിയവയടക്കം പത്ത് വാഗ്ദ്ധാനങ്ങളാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത്.
ബിജെപി വാഗ്ദ്ധാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.എന്റെ ഉറപ്പുകൾ ട്രാക്ക് റെക്കോർഡ് തെളിയിച്ചിട്ടുണ്ട്. കേജ്‌രിവാൾ ഗ്യാരന്റിയാണോ അതോ മോദി ഗ്യാരന്റിയാണോ ഏത് ഗ്യാരന്റിയാണ് വിശ്വാസത്തിൽ എടുക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞത് നടന്നില്ല, മോദിയുടെ ഒരു ഗ്യാരന്റിയും നടന്നിട്ടില്ല, അടുത്ത വർഷം മോദി വിരമിക്കും. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരന്റി നടപ്പാക്കുമെന്നും അരവിന്ദ് കേജ്‌രിവാൾ ചോദിച്ചു.
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളെ ലക്ഷ്യം വച്ചാണ് പുതിയ വാഗ്ദ്ധാനങ്ങളെന്നും അരവിന്ദ് കേജ്‌രിവാൾ കൂട്ടിച്ചേർത്തു.എല്ലാവർക്കും സൗജന്യ വൈദ്യുതി പദ്ധതി യാഥാർത്ഥ്യമാക്കുന്നതാണ് പ്രധാനപ്പെട്ട വാഗ്ദ്ധാനം. ഡൽഹിയിൽ തടസമില്ലാത്ത വൈദ്യുതി വിതരണത്തിന്റെ മാതൃക രാജ്യമൊട്ടാകെ ആവർത്തിക്കട്ടെയെന്നും അദ്ദഹം പറഞ്ഞു. രണ്ടാമത്തേത് സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം നവീകരിക്കുകയെന്നാതാണ്.ഇതിനായി അഞ്ച് ലക്ഷം കോടി രൂപ ചെലവ് വരും. കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും പദ്ധതിക്കായി 2.5 ലക്ഷം കോടി രൂപ വീതം തരണമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വാഗ്ദ്ധാനങ്ങൾ
1. കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും.
2. ഒരുവർഷത്തിനകം രണ്ട് കോടി തൊഴിൽ അവസരങ്ങൾ.
3. വിലക്കയറ്റം പിടിച്ചുനിർത്തും.
4. രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയെത്തിക്കും.
5. എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും.
6. രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്ന് കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകും.
7. അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും.
8. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകും.
9. ബിജെപിക്കെതിരായി അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും.
10. വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |