കോടതിയിൽ നാടകീയ രംഗങ്ങൾ പൊലീസുകാരി കുഴഞ്ഞുവീണു
ന്യൂഡൽഹി: സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെ തീസ് ഹസാരി കോടതിയിൽ നാടകീയ രംഗങ്ങൾ. ബിഭവിനെതിരെ ആരോപണമുന്നയിച്ച് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിയായ മലിവാൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇതിനിടെ,കൊടുംചൂടിൽ അവശയായ പൊലീസുകാരി കുഴഞ്ഞുവീണതിനെ തുടർന്ന് കുറച്ചുനേരം വാദംകേൾക്കൽ നിറുത്തിവച്ചു. എല്ലാത്തിനുമൊടുവിൽ ബിഭവിന്റെ ജാമ്യാപേക്ഷ അഡിഷണൽ സെഷൻസ് ജഡ്‌ജി സുശീൽ അനുജ് ത്യാഗി തള്ളി. ജുഡീഷ്യൽ കസ്റ്രഡി കാലാവധി കഴിയുന്ന ബിഭവിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ബിഭവിനെ നാലുദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിടണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിക്കും.
ജീവന് ഭീഷണിയെന്ന് മലിവാൾ
മുൻകൂട്ടി നിശ്ചയിച്ച പദ്ധതി മലിവാൾ നടപ്പാക്കുകയായിരുന്നുവെന്നും,കേജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി ഇല്ലാത്ത മേഖല തന്നെ അതിനായി തിരഞ്ഞെടുത്തെന്നും ബിഭവിന്റെ അഭിഭാഷകൻ ആരോപിച്ചപ്പോൾ കോടതിമുറിക്കുള്ളിൽ മലിവാൾ പൊട്ടിക്കരഞ്ഞു. ആം ആദ്മി പാർട്ടി തന്നെ ബി.ജെ.പി ഏജന്റായി മുദ്രകുത്തുന്നു. ബലാത്സംഗ,കൊലപാതക ഭീഷണികൾ തുടർച്ചയായി വരുന്നു. ആംആദ്മി പാർട്ടിയുടെ ട്രോൾ ആർമി വ്യാപകമായി ആക്രമിക്കുന്നു. യുട്യൂബർ ഒരുവശം മാത്രം കേട്ടുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന്, ധ്രുവ് റാഠിയുടെ പേര് പരാമർശിക്കാതെ മലിവാൾ ആരോപിച്ചു. ബിഭവിന് ജാമ്യം ലഭിച്ചാൽ തനിക്കും,കുടുംബത്തിനും ഭീഷണിയാണെന്ന് വാദിച്ചു. അതേസമയം, കേജ്‌രിവാളിന്റെ വസതിയിലേക്ക് മലിവാൾ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് ബിഭവിന്റെ അഭിഭാഷകൻ ആരോപിച്ചു. ലോക്‌സഭാ അംഗമായതു കൊണ്ട് എന്തുംചെയ്യാൻ ലൈസൻസില്ലെന്നും ചൂണ്ടിക്കാട്ടി.
ഇടപെടലുമായി വനിതാ കമ്മിഷൻ
മേയ് 13ന്റെ സംഭവത്തിൽ കേജ്‌രിവാളിന്റെ കോൾവിവരങ്ങൾ അടക്കം തേടിയിരിക്കുകയാണ് ദേശീയ വനിതാ കമ്മിഷൻ. സംഭവസമയത്ത് കേജ്‌രിവാളിനെ ബിഭവ് വിളിച്ചതായി അറിയുന്നു. അതിനാൽ കേജ്‌രിവാളിന്റെ അടക്കം കോൾ വിവരങ്ങൾ ശേഖരിക്കണമെന്ന് ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. മലിവാളിന് നേർക്ക് ബലാത്സംഗ,കൊലപാതക ഭീഷണികൾ ഉയർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ ഡൽഹി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |