SignIn
Kerala Kaumudi Online
Thursday, 23 May 2024 7.57 PM IST

സംസ്ഥാനത്ത് വൈറൽ  ഹെപ്പറ്റൈറ്റിസ് പടരുന്നു; മലപ്പുറത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങൾ

viral-hepatitis

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. കാളിക്കാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ ജിഗിൻ രോഗബാധയെത്തുടർന്ന് കോഴിക്കോട് മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ച രാത്രിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവും സഹോദരനും ഹെപ്പറ്റൈറ്റിസ് ബാധയേറ്റ് ചികിത്സയിലാണ്.

ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഹെപ്പറ്റൈറ്റിസ് മരണമാണ് ജിഗിന്റേത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ ഹെപ്പറ്റൈറ്റിസ് ബാധയേറ്റ് ഇന്നുരാവിലെ മരണപ്പെട്ടിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചാലിയാർ പഞ്ചായത്തിലെ 41 വയസുള്ള പുരുഷൻ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. മാർച്ച് 19ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസുകാരിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു.

ഏപ്രിൽ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടർന്ന് 26ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്റെ പ്രവർത്തനം മോശമായതിനെ തുടർന്ന് അവിടെ നിന്നും രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാൻ ഇരിക്കവേ അണുബാധ ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.

രോഗം കൂടുന്നു

ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3,184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1,032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ച് മരണങ്ങളും ഉണ്ടായി. മാർച്ച് മാസത്തിൽ ഒരുമരണവും ഏപ്രിൽ മാസത്തിൽ നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ , പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം.

പ്രതിരോധ മാർഗം

  • തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനുമുമ്പും ടോയ്‌ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.
  • കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
  • വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRAL HEPATITIS, MALAPPURAM, SPREADING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.