കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനാവശ്യമായ ചെലവുകൾക്കായി 50 ലക്ഷം രൂപ പിരിച്ചെടുക്കാൻ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കൗൺസിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ പക്കൽ നിന്ന് പണം സമാഹരിക്കാനാണ് തീരുമാനം. മോചനത്തിനായി ഗ്യാരന്റി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉന്നത തലങ്ങളിലുള്ളവരുമായി ചർച്ച നടത്തും. ദയാ ധനം സ്വീകരിക്കാൻ കുടുംബം തയ്യാറായാൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എം.എ. യൂസഫലി, ബോബി ചെമ്മണൂർ തുടങ്ങിയവരുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. മോചനത്തിനായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടത്തെ മാദ്ധ്യമങ്ങൾക്ക് കൈമാറാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |