റിയാദ് : സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പള വിതരണ പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ സുപ്രധാന പദ്ധതിക്ക് തുടക്കമിട്ട് മാനവവിഭവ ശേഷി മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്കുള്ള വേതന സംരക്ഷണ സേവനം ഔദ്യോഗികമായി ആരംഭിക്കുന്നതായി മന്ത്രാലയം അറിയിച്ചു. പദ്ധതിയനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി 'മുസാനിദ് " പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും ലഭ്യമാക്കും.
പുതിയ കരാറുകൾക്ക് കീഴിലുള്ള ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലായ് ഒന്നുമുതൽ ഈ സേവനം ബാധകമാക്കും നിലവിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് ജൂലായ് ഒന്നിന് പദ്ധതി ബാധകമാകും, രണ്ട് തൊഴിലാളികളുള്ളവർക്ക് 2025 ഒക്ടോബർ ഒന്നിനായിരിക്കും സേവനം ബാധകമാകുക. 2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക ജോലിക്കാരെയും പദ്ധതിയിലുൾപ്പെടുത്താനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയം പറഞ്ഞു. ശമ്പളവിതരണം സുഗമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കാനുമാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
2022 ഏപ്രിൽ ഒന്നുമുതൽ ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി ഈ സേവനം ലഭ്യമാണെങ്കിലും ജൂലായ് ഒന്നുമുതലാണ് ഔദ്യോഗികമായി പദ്ഥതി നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |