
ഈ സീസൺ ഐ.പി.എല്ലിൽ ഇതുവരെ തോൽവിയറിയാത്ത ഒറ്റ ടീമേയുള്ളൂ, ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്സ്.മറ്റ് ടീമുകളെല്ലാം ഒന്നിലേറെ തോൽവി ഏറ്റുവാങ്ങിയവർ.പഞ്ചാബ് കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചു. ഒരു കളി മഴയെടുത്തതിനാൽ 11 പോയിനന്റുമായി പട്ടികയിൽ ഒന്നാമതാണ് അയ്യരും സംഘവും. കഴിഞ്ഞരാത്രി ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് പഞ്ചാബ് തങ്ങളുടെ അഞ്ചാം ജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിയശേഷം ലക്നൗവിനെ 200/5ൽ ഒതുക്കുകയായിരുന്നു. പഞ്ചാബ് നേടിയത് ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണ്.
കഴിഞ്ഞ സീസണിന്റെ ഫൈനലിൽ ആർ.സി.ബിയോട് തോറ്റ് കൈവിട്ട കിരീടം ഇക്കുറി നേടിയെടുക്കുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെ മൂന്നുവിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് പടയോട്ടം തുടങ്ങിയത്. തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി. കൊൽക്കത്തയുമായുള്ള മത്സരമാണ് മഴയെടുത്തത്. പിന്നീട് സൺറൈസേഴ്സിനെ ആറുവിക്കറ്റിനും മുംബയ് ഇന്ത്യൻസിനെ ഏഴുവിക്കറ്റിനും തോൽപ്പിച്ചു. ആദ്യ നാലുവിജയങ്ങളും ചേസ് ചെയ്താണ് നേടിയതെങ്കിൽ അഞ്ചാം വിജയം ആദ്യം ബാറ്റുചെയ്താണ് നേടിയത്. അടുത്ത ശനിയാഴ്ച ഡൽഹി ക്യാപ്പിറ്റൽസിനോടാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
200 റൺസിലേറെ നേടിക്കഴിഞ്ഞ കൂപ്പർ കൊനോലി, പ്രഭ്സിമ്രാൻ സിംഗ്, പ്രിയാംശ് ആര്യ, ശ്രേയസ് ആര്യ എന്നിവരാണ് ബാറ്റിംഗിലെ പഞ്ചാബിന്റെ കരുത്തർ. ആറുവിക്കറ്റ് വീതം നേടിക്കഴിഞ്ഞ അർഷ്ദീപ് സിംഗും വിജയകുമാർ വൈശാഖും ബൗളിംഗിലെ കുന്തമുനകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |