തിരുവനന്തപുരം: കുറ്റാന്വേഷണവും ക്രമസമാധാന പാലനവും പഴുതടച്ചതാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ തസ്തികകൾ ഇരട്ടിയാക്കണമെന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ശുപാർശ സർക്കാരിന്റെ സജീവപരിഗണനയിൽ. നിലവിൽ 18 മുതൽ 198വരെയാണ് സ്റ്റേഷനുകളിൽ
പൊലീസുകാരുടെ അംഗബലം. 484 സ്റ്റേഷനുകളുണ്ട്.
ആറുദിവസം ജോലിചെയ്താൽ ഏഴാം ദിവസം ഡേ ഓഫ് പോലും കിട്ടാത്ത അവസ്ഥയാണ്. 8 മണിക്കൂർ ഡ്യൂട്ടി സ്വപ്നം മാത്രം. അഞ്ചു വർഷത്തിനിടെ 70ലേറെ പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. ജോലിഭാരവും സമ്മർദ്ദവും അതിനുകാരണമായിട്ടുണ്ട്.
ജനസംഖ്യാ-പൊലീസ് അനുപാതം 500:1 ആക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശിച്ചിരുന്നു. 656:1എന്നതാണ് നിലവിലെ അനുപാതം. അന്താരാഷ്ട്ര നിലവാരത്തിൽ അനുപാതം 400:1ആണ്
കേരളത്തിൽ ഒരുലക്ഷം പേരിൽ 661പേർ കുറ്റവാളികളാണ്.കേന്ദ്രകണക്കനുസരിച്ച് പ്രതിവർഷം 2,35,858 ഗുരുതര കേസുകൾ കേരളത്തിലുണ്ടാവുന്നു.
അന്യസംസ്ഥാനക്കാരുടെ കുറ്റകൃത്യങ്ങളും ഹൈടെക് തട്ടിപ്പുകളും കാരണം കേരളത്തിൽ ഒതുങ്ങിനിൽക്കാത്തവിധം അദ്ധ്വാനഭാരം വർദ്ധിക്കുകയാണ്.ഇതിനു പുറമേയാണ്
ലഹരി,പോക്സോ കേസുകൾ അടക്കം അനുദിനം വർദ്ധിക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ രണ്ടാംസ്ഥാനത്താണ് കേരളം.എന്നാൽ, 96%കേസുകളിലും കുറ്റപത്രം നൽകി രാജ്യത്ത് ഒന്നാംസ്ഥാനത്താണ്.
18,229അധിക തസ്തികകൾ വേണമെന്ന് 2017ൽ ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരത്ത് 2700 തസ്തികകളാണ് സൃഷ്ടിക്കേണ്ടത്. ഏഴുവർഷമായിട്ടും നടപടിയില്ല. ഏഴുവർഷത്തിനിടെ 7000 തസ്തികൾ ബറ്റാലിയനുകളിലടക്കം കൂട്ടിയെങ്കിലും സ്റ്റേഷനുകൾക്ക് ഗുണമില്ല.
രാഷ്ട്രീയ സ്വാധീനമുള്ള ആറായിരത്തിലേറെപ്പേരാണ് സ്റ്റേഷനുകളിലെ ജോലിയിൽ നിന്നൊഴിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പവും വി.ഐ.പികൾക്കൊപ്പവും സ്പെഷ്യൽ യൂണിറ്റുകളിലും സുഖകരമായി ജോലിചെയ്യുന്നത്. വിരമിച്ച ഉദ്യോഗസ്ഥർക്കുപോലും സുരക്ഷയ്ക്ക് പൊലീസുണ്ട്.
പൊലീസ് അംഗബലം 53,222,
സ്റ്റേഷനുകളിൽ 21,488 പേർ
ബറ്റാലിയനുകൾ---------18,000
ജില്ലാ ആസ്ഥാനങ്ങൾ---12,000
ക്രൈംബ്രാഞ്ച്--------------1500
ഇന്റലിജൻസ്-------------1000
ട്രാഫിക്, കൺട്രോൾ-----1300
സ്റ്റേഷൻ ജോലികൾ
ക്രമസമാധാനം, കുറ്റാന്വേഷണം, ഗതാഗതനിയന്ത്രണം, വി.ഐ.പി സുരക്ഷ, കൺട്രോൾറൂം, കോടതിഡ്യൂട്ടി, കസ്റ്റഡിക്കാരുടെ മെഡിക്കൽ, പ്രതി ബന്തവസ്, വാറണ്ട്-സമൻസ് ഡ്യൂട്ടി, പി.ആർ.ഒ, ജനമൈത്രി, പിക്കറ്റ്- പട്രോൾ, സ്ട്രൈക്കർ, സർവയലൻസ്, പ്രോസസ് ഡ്യൂട്ടി, സ്റ്റേഷൻസുരക്ഷ.
''സ്റ്റേഷനുകളിലെ അംഗബലം വർദ്ധിപ്പിക്കണം. ദൈനംദിന ജോലികൾക്കുപോലും അപര്യാപ്തമാണിപ്പോൾ. ജോലിഭാരം ലഘൂകരിക്കണം.''
-സി.ആർ.ബിജു
ജനറൽ സെക്രട്ടറി
പൊലീസ് ഓഫീസേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |