കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്വർണക്കമ്മൽ കവർന്നശേഷം കുട്ടിയെ വീടിന് കുറച്ചകലെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.കുട്ടിയെ കാണാതായതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. അവരാണ് തിരച്ചിൽ നടത്തിയിരുന്ന നാട്ടുകാരെ വിവരം അറിയിച്ചത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. എന്നാൽ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെയില്ലെന്നാണ് റിപ്പോർട്ട്. മോഷണം മാത്രമാണോ സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതിൽ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. അതിനാൽ പ്രദേശവാസികളോ സ്ഥലവുമായി നല്ല അടുപ്പമുള്ളവരോ ആകാം സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്..
പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സിസിടിവികളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിക്കുമോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |