മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ സുരക്ഷാ സംഘത്തിലുള്ള ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് ജീവനൊടുക്കി. മഹാരാഷ്‌ട്ര സ്റ്റേറ്റ് റിസർവ് പൊലീസിലെ ജവാൻ പ്രകാശ് കാപ്‌ഡെ (39) ആണ് സ്വയം വെടിവച്ച് മരിച്ചത്. മഹാരാഷ്‌ട്രയിലെ ജാംനേറിലെ വീട്ടിൽ നിന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.
സച്ചിന്റെ വിവിഐപി സുരക്ഷാ സംഘത്തിൽ ഉൾപ്പെട്ട പ്രകാശ് അവധിയെടുത്ത് കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോയിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഇദ്ദേഹം സ്വയം നിറയൊഴിച്ചതെന്നാണ് വിവരം. ഔദ്യോഗിക തോക്ക് ഉപയോഗിച്ച് കഴുത്തിലാണ് വെടിവച്ചത്. സംഭവത്തിൽ ജാംനേർ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് പ്രകാശിന്റെ കുടുംബം. പ്രകാശിന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്താണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിശദമായ അന്വേഷണം പൂർത്തിയായാൽ മാത്രമേ ആത്മഹത്യയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് ജാംനേർ പൊലീസ് ഇൻസ്‌പെക്ടർ കിരൺ ഷിൻഡേ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് എസ് ആർ പി എഫും അന്വേഷണം നടത്തുമെന്നാണ് വിവരം.
പ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |