തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷം എന്ന റെക്കാഡ് തുകയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില മൂന്ന് ലക്ഷമായിരുന്നെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നിവർ തമ്മിലുള്ള കടുത്ത ലേലമാണ് വില ഉയരാൻ കാരണമായത്. ഇതോടെ കെസിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി സഞ്ജു.
പേസർ വിശ്വേശ്വർ സുരേഷിനെ ആരും വാങ്ങിയില്ല. മൂന്ന് ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ആലപ്പുഴ റിപ്പിൾസിനായി കളിച്ചിട്ടുണ്ട്. സിജോ മോൻ ജോസഫിനു വേണ്ടി തൃശൂർ ടൈറ്റൻസും ഏരീസ് കൊല്ലം സെയിലേഴ്‌സും തമ്മിലായിരുന്നു കടുത്ത ലേലംവിളി നടന്നത്. മൂന്ന് ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 5.20 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്.
ഓൾറൗണ്ടർ വിനൂപ് മനോഹരനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങി. എം.എസ്. അഖിലിനെ ഏരീസ് കൊല്ലം സെയിലേഴ്‌സ് 8.40 ലക്ഷത്തിന് വാങ്ങി. കഴിഞ്ഞ വർഷം ട്രിവാൻഡ്രം റോയൽസ് അദ്ദേഹത്തെ 7.4 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇതിൽനിന്നും ഗണ്യമായ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. വിനോദ് കുമാറിനെ 6.20 ലക്ഷത്തിന് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി.
ജലജ് സക്സേനയെ 12.40 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ജലജ് സക്സേനയുടെ ആദ്യത്തെ KCL സീസൺ ആണിത്. വരുൺ നായനാർ 3.20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ ടൈറ്റൻസിൽ. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ വർഷം തൃശൂർ ടൈറ്റൻസ് താരമായിരുന്നു. അജിനാസ് 6.40 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.
ഐപിഎല്ലിൽ ഇന്ത്യയ്ക്കും രാജസ്ഥാൻ റോയൽസിനും വേണ്ടി കളിച്ച പരിചയം കണക്കിലെടുക്കുമ്പോൾ, സഞ്ജുവിനെ കെസിഎല്ലിലേക്ക് കൊണ്ടുവരുന്നത് ലീഗിന്റെ ജനപ്രീതി വർദ്ധിപ്പിക്കുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്. ഐപിഎൽ സീസണിൽ പരിക്കേറ്റ സാംസണിന് ഫോമും ഫിറ്റ്നസും വീണ്ടെടുക്കാൻ കേരള ക്രിക്കറ്റ് ലീഗ് വേദിയൊരുക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |